മലപ്പുറം: ജില്ലയിൽ നിരത്തുകളിലെ നിയമലംഘനങ്ങൾക്ക് ഒരുമാസത്തിനിടെ മോട്ടോർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 73.77 ലക്ഷം രൂപ. 3,162 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഏറ്റവും കൂടുതൽ കേസും പിഴയും ചുമത്തിയത് ഇക്കാലയളവിലാണ്.ഹെൽമെറ്റില്ലാതെ വാഹനമോടിച്ചതിനാണ് ഏറ്റവും കൂടുതൽ കേസുകൾ. 2,727 പേർക്ക് പിഴ ഈടാക്കി. ഹെൽമെറ്റ് ധരിക്കാൻ മടിക്കുന്നവരിൽ പ്രായഭേദമന്യേ എല്ലാവരുമുണ്ട്. അപകടകരമായ രീതിയിൽ റേസിംഗ് നടത്തിയ 25 വാഹനങ്ങളും പിടികൂടി. ഇതിൽ അധികവും ന്യൂജനറേഷൻ ബൈക്കുകളാണ്. 25ന് താഴെ പ്രായക്കാരാണ് ബൈക്ക് റൈസിംഗിൽ പിടിയിലായവരിൽ നല്ലൊരുപങ്കും.
ലൈസൻസില്ലാതെ വാഹനമോടിക്കൽ - 173, ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിക്കൽ - 248, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്ര വാഹനയാത്ര - 65, ടാക്സ് അടയ്ക്കാത്തത് - 139, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് - 70, ഫിറ്റ്നസ് ഇല്ലാത്തത് - 34, ഓവർ ലോഡിന് - 41 പേർക്കെതിരെയും പിഴയീടാക്കി. രൂപമാറ്റം വരുത്തിയ 207 വാഹനങ്ങളും എയർഹോൺ ഉപയോഗിച്ചതിന് 13 വാഹനങ്ങൾക്ക് എതിരെയും നടപടിയെടുത്തു. 37 പേരുടെ ലൈസൻസാണ് ഒരു മാസത്തിനിടെ സസ്‌പെന്റ് ചെയ്തത്. മോട്ടോർ വാഹന വകുപ്പ് ജില്ലാ എൻഫോഴ്സ്‌മെന്റ് വിംഗിന്റെ നേതൃത്വത്തിൽ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് ഒരുപോലെ പരിശോധനകൾ നടത്തുന്നുണ്ട്. പാലക്കാട് വടക്കഞ്ചേരിയിൽ അമിതവേഗതയെ തുടർന്ന് ടൂറിസ്റ്റ് ബസിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ജില്ലയിലും പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. റോഡിലെ നിയമ ലംഘനങ്ങൾക്കെതിരെ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ പ്രമോദ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |