പൊന്നാനി: മണ്ണും മനുഷ്യനും തമ്മിലുളള ബന്ധത്തിന്റെ നേർക്കാഴ്ച്ചയൊരുക്കി കുറ്റിക്കാട് വാവ് വാണിഭം നൂറ്റാണ്ടിന്റെ സാക്ഷിയാവുകയാണ്. കൊവിഡ് കഴിഞ്ഞ വർഷത്തെ വാവുവാണിഭത്തിന് മുടക്കം വരുത്തി. ഈ ക്ഷീണം മറികടക്കാൻ ഇത്തവണ ഒരാഴ്ച്ച മുമ്പുതന്നെ വിവിധ ദേശങ്ങളിൽ നിന്നുള്ള കച്ചവടക്കാർ മണ്ണിൽ വിളയിച്ച ഉത്പന്നങ്ങളുമായി പൊന്നാനിയുടെ തെരുവുകളിലെത്തി.
ദീപാവലിയോടനുബന്ധിച്ച മൂന്ന് ദിവസങ്ങളിൽ പൊന്നാനി നഗരസഭയിലെ ചന്തപ്പടി മുതൽ എ.വി ഹൈസ്ക്കൂൾ വരെയുളള ഭാഗത്തെ പാതയോരമാണ് വാവ് വാണിഭത്തിന്റെ പതിവുവേദി. മണ്ണിൽ വിളയിച്ച ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്കെത്തുക. കിഴങ്ങ് വർഗ്ഗത്തിൽപ്പെട്ട പിടിക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചക്കരക്കിഴങ്ങ്, കാവത്ത് എന്നിവയാണ് ആകർഷക ഇനങ്ങൾ. കൂടാതെ കുവ്വ, കൂർക്ക, നെല്ലിക്ക, കരിമ്പ് എന്നിവയുമെത്തും.
വിവിധ തരത്തിലുളള മൺപാത്രങ്ങൾ, ഉലക്ക, വാഴക്കന്ന്, സ്വന്തമായി ഉത്പാദിപ്പിച്ച വിത്തുകൾ എന്നിവയും വിൽപ്പനയ്ക്കെത്തും. ഈ ഉത്പന്നങ്ങൾക്കായി വാവ് വാണിഭം വരെ കാത്തിരിക്കുന്നവർ ഏറെയാണ്.
പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ നിന്നുളള കർഷകരും കച്ചവടക്കാരുമാണ് വാവ് വാണിഭത്തിനായി പൊന്നാനിയിലെത്തുന്നവരിലേറെയും. വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വിളയിച്ചെടുത്ത ഉത്പന്നങ്ങളാണ് കച്ചവടത്തിനായി കൊണ്ടുവരുന്നത്. പാരമ്പര്യമായി വാവ് വാണിഭത്തിനെത്തുന്നവരാണ് കച്ചവടക്കാരിലേറെയും.
പഴമ കൈവിടാതെ
കുറ്റിക്കാട് ക്ഷേത്രത്തോട് ചേർന്ന വാണിഭക്കളത്തിലായിരുന്നു ആദ്യകാലത്ത് വാവ് വാണിഭം നടന്നിരുന്നത്.
ഭാരതപ്പുഴയിൽ വാവ് ബലിക്കെത്തുന്നവരായിരുന്നു വാണിഭക്കളത്തിലെ ഉപഭോക്താക്കൾ.
സ്വന്തമായി ഉണ്ടാക്കിയ ഉത്പന്നങ്ങൾ ആവശ്യാനുസരണം കൈമാറ്റം ചെയ്യുന്നതായിരുന്നു രീതി.
ബലി കഴിഞ്ഞ് തിരിച്ചു പോകുന്നവർ രണ്ടോ മൂന്നോ മാസത്തേക്കുളള ഭക്ഷണസാധനങ്ങൾ വാങ്ങുമായിരുന്നു.
കാലങ്ങൾ പിന്നിട്ടപ്പോൾ വാണിഭക്കളത്തിലെ നാട്ടുചന്ത പാതയോരത്തേക്ക് മാറ്റി. പ്രത്യേക സംഘടക സമിതികളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ തന്നെ ദീപാവലിയോടനുബന്ധിച്ച ദിവസങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി പൊന്നാനിയിലെത്തുന്നവർ പാരമ്പര്യ രീതിയിൽ കച്ചവടം നടത്തി തിരിച്ചു പോകുന്ന രീതിയാണ് തുടർന്നുവന്നിരുന്നത്.
വാവു വാണിഭത്തിന് പ്രദേശത്തെ സ്ഥിരം കച്ചവടക്കാർ സൗകര്യമൊരുക്കുന്നതിനാൽ കാലങ്ങൾ പിന്നിട്ടിട്ടും തനിമ വിടാതെ പൊന്നാനിയുടെ സ്വന്തം നാട്ടുചന്ത ഇപ്പോഴും സജീവമായി തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |