മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് കാവുങ്ങൽ ബൈപാസ് റോഡിൽ നിറുത്തിയിട്ട മാരുതി എർട്ടിഗ കാർ മോഷണം പോയ സംഭവത്തിൽ ഇൻഷ്വറൻസ് തുകയായ 4,36,109 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മിഷൻ വിധി. വാഹന ഉടമ മുണ്ടുപറമ്പ് സ്വദേശിനി നൽകിയ പരാതിയിലാണ് വിധി. 2016 ഡിസംബർ 15ന് ഉച്ചയ്ക്ക് പരാതിക്കാരിയുടെ മകൻ മുണ്ടുപറമ്പിൽ റോഡരികിൽ വാഹനം നിറുത്തിയ ശേഷം കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരിച്ചുവന്നപ്പോഴേക്കും വാഹനം കാണാതായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിച്ചു കണ്ടെത്താനായില്ല. ഇൻഷ്വറൻസ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. വാഹനം മോഷ്ടിക്കപ്പെടുന്ന സമയത്ത് വാഹനത്തിന് ചാവി വയ്ക്കാൻ ഇടയായി എന്നും വാഹനം സൂക്ഷിക്കുന്നതിൽ ഉടമസ്ഥൻ ജാഗ്രത കാണിച്ചില്ലെന്നും പറഞ്ഞാണ് ഇൻഷ്വറൻസ് കമ്പനി ആനുകൂല്യം നിഷേധിച്ചത്.
വാഹനം നിറുത്തിയിട്ടപ്പോൾ ചാവി അതിനകത്ത് തന്നെ വച്ചത് പോളിസി ഉടമയുടെ ഭാഗത്തു നിന്നുമുള്ള വീഴ്ചയായി കാണാനാവില്ലെന്നും ഇൻഷ്വറൻസ് നൽകാൻ കമ്പനിക്ക് ബാദ്ധ്യതയുണ്ടെന്നും കമ്മിഷൻ വിധിച്ചു. ഇൻഷ്വറൻസ് തുകയായ 4,36,109 രൂപ പരാതി നൽകിയ തീയതി മുതൽ ഒമ്പത് ശതമാനം പലിശയോടെ നൽകുന്നതിനാണ് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയോട് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായിട്ടും നൽകണം. ഒരു മാസത്തിനകം വിധി നടപ്പിലാക്കാതിരുന്നാൽ പരാതി തീയതി മുതൽ വിധി നടപ്പിലാക്കും വരെ ഒമ്പത് ശതമാനം പലിശ നൽകണമെന്നും കമ്മിഷൻ വിധിച്ചു. കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി.മുഹമ്മദ് ഇസ്മയിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്റേതാണ് വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |