മലപ്പുറം: ചൂട് കടുത്തതോടെ വീട്ടിലും പരിസരങ്ങളിലും തണുപ്പ് തേടി വരുന്ന പാമ്പുകളുടെ സാന്നിദ്ധ്യം കണ്ടേക്കാം. പാമ്പുകളുടെ സാന്നിധ്യം ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ സമീപത്തുള്ള അംഗീകൃത റെസ്‌ക്യൂവറുമായി ബന്ധപ്പെടാൻ സർപ്പ (SARPA) മൊബൈൽ ആപ്പ് നിങ്ങളെ സഹായിക്കും. പാമ്പുകളെ കാണുകയാണെങ്കിൽ കൃത്യമായ അകലം പാലിച്ചു പാമ്പിരിക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് ഈ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്താൽ സമീപത്തുള്ള അംഗീകൃത റെസ്‌ക്യു ടീമിന് ഈ മെസേജ് ലഭിക്കുകയും ഉടൻ അവർ സ്ഥലത്ത് വന്നു പാമ്പിനെ പിടിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്യും. പാമ്പുകളെ കൊല്ലാതിരിക്കാനും അതുവഴി പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായാണ് വനംവകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് സർപ്പ മൊബൈൽ ആപ്പ്. വളന്റിയർമാരുടെ സേവനം ലഭിക്കുന്നതിനുള്ള ഫോൺ നമ്പറുകളും വിവിധ ഇനം പാമ്പുകളെ തിരിച്ചറിയുന്നതിന് ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങളും പാമ്പു കടിയേറ്റാൽ സ്വീകരിക്കേണ്ട മുൻ കരുതലുകളും വിദഗ്ദ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രികളുടെ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് സർപ്പ ഫ്രീ മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡോൺലോഡ് ചെയ്യാം. സംശയങ്ങൾക്കും റെസ്‌ക്യൂ ആവശ്യങ്ങൾക്കും ജില്ലാ കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടാം. 9567597897.
പാമ്പ് പിടുത്ത പരിശീലനത്തിന് അപേക്ഷിച്ചവർക്കുള്ള രണ്ടാംഘട്ട പരിശീലനം നിലമ്പൂർ ഡിവിഷൻ കോംപ്ലക്സിൽ നടന്നു. മൂന്നു സ്ത്രീകളടക്കം 77 പേർ പരിശീലനത്തിൽ പങ്കെടുത്തു. നിലവിൽ പരിശീലനം പൂർത്തിയാക്കി ലൈസൻസ് കരസ്ഥമാക്കിയ 130തോളം സന്നദ്ധ സേവകർ ജില്ലയിൽ സജ്ജമാണെന്നും വനംവകുപ്പിന്റെ ലൈസൻസ് ഇല്ലാതെയോ ആശാസ്ത്രീയമായോ ആരെങ്കിലും പാമ്പുകളെ കൈകാര്യം ചെയ്താൽ ഡബ്ല്യുപിഎ 1972 ആക്ട് പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റ കൃത്യമാണെന്നും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററായ മുഹമ്മദ് അൻവർ പറഞ്ഞു. സാമൂഹ്യ വനവത്കരണ വിഭാഗം നിലമ്പൂർ റേഞ്ച് ഓഫീസർ എ.കെ രാജീവൻ, മലപ്പുറം റേഞ്ച് ഓഫീസർ പി.എസ് മുഹമ്മദ് നിഷാൽ, നിലമ്പൂർ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ വി.ബി ശശികുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രീയ പാമ്പ് പിടുത്ത പരിശീലനത്തിന് സർപ്പ നോഡൽ ഓഫീസറും അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുമായ മുഹമ്മദ് അൻവർ, സർപ്പ ജില്ലാ കോ-ഓർഡിനേറ്ററായ ജവാദ് കുടുക്കൻ, റെസ്‌ക്യൂവർമാരായ ഉസ്മാൻ പാപ്പിനിപ്പാറ, ജാഫർ ഐകരപ്പടി, അബ്ദുൽ മജീദ് മേൽമുറി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |