മലപ്പുറം: പരിശോധനകളും മുന്നറിയിപ്പുകളും കർശനമാക്കിയിട്ടും പാഠം പഠിക്കാത്ത സ്‌കൂൾ വാഹനങ്ങൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നിരത്തുകളിലെ പരിശോധനയ്ക്ക് പുറമെ സ്‌കൂളുകളിൽ കയറിയും പരിശോധന ആരംഭിച്ചു. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളിൽ 15 വാഹനങ്ങൾക്കെതിരെ വിവിധ അപാകതകൾക്ക് നടപടിയെടുത്തിരുന്നു. തുടർന്നാണ് ആർ.ടി.ഒ സി.വി.എം. ഷെരീഫിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ സ്‌കൂൾ വാഹനങ്ങളുടെ പരിശോധന കർശനമാക്കിയത്. വിദ്യാർത്ഥികളുടെ സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് അധികൃതർ. അപാകത കണ്ടെത്തിയ സ്‌കൂൾ ബസിന്റെ വാഹന ഉടമ എന്ന നിലയിൽ പ്രധാന അദ്ധ്യാപകർക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
സുരക്ഷിതമല്ലാത്ത സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്യും.
ഇന്നലെ 300 സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചു. ഡോർ ദ്രവിച്ചതും സ്പീഡ് ഗവർണർ കട്ട് ചെയ്തതുമായ മലപ്പുറത്തെ ഒരുസ്‌കൂൾ വാഹനത്തിന് ബ്രേക്ക് ഉൾപ്പെടെയുള്ളതിൽ അപാകത കണ്ടെത്തി. തിരൂരങ്ങാടിയിലെ ഒരുസ്‌കൂൾ വാഹനത്തിന്റെയും ഫിറ്റ്നസ് ഉദ്യോഗസ്ഥർ റദ്ദ് ചെയ്തു. ഫിറ്റ്നസ് ഇല്ലാതെ കുട്ടികളെ കൊണ്ടുപോയ രണ്ട് സ്‌കൂൾ ബസിനെതിരെയും സ്പീഡ് ഗവർണർ ഇല്ലാത്ത 13 വാഹനങ്ങൾക്കെതിരെയും പെർമിറ്റില്ലാത്ത അഞ്ച് വാഹനങ്ങൾക്കെതിരെയും ഇൻഷ്വറൻസ് ഇല്ലാത്ത രണ്ട് വാഹനങ്ങൾക്കെതിരെയും അടക്കം 26 സ്‌കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോയ ഒരു പ്രൈവറ്റ് വാഹനത്തിനെതിരെയും കേസെടുത്തു.
ജില്ല ആർ.ടി.ഒ സി.വി.എം ഷരീഫിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ആർ.ടി.ഒ ഓഫീസിലെയും തിരൂർ, തിരൂരങ്ങാടി, കൊണ്ടോട്ടി, പെരിന്തൽമണ്ണ, പൊന്നാനി, നിലമ്പൂർ എന്നീ സബ് ഓഫീസുകളിലെയും എൻഫോഴ്സ്‌മെന്റ് വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. എൻഫോഴ്സ്‌മെന്റ് എം.വി.ഐ. പി.കെ.മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐ കെ.ആർ.ഹരിലാൽ എന്നിവരുടെ നേതൃത്വത്തിലാണ് മലപ്പുറത്ത് സ്‌കൂളുകളിലെത്തി സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ചത്.
ജില്ലയിൽ സ്‌കൂൾ ബസുകളുടെ പരിശോധന തുടർന്നും കർശനമായി തുടരും. സ്‌കൂളുകളിലേക്ക് കുട്ടികളുമായി വരുന്ന മറ്റു വാഹനങ്ങൾ സ്‌കൂളിലെ ട്രാൻസ്‌പോർട്ട് ഫെസിലിറ്റേഷൻ കമ്മിറ്റി നിരീക്ഷണം നടത്തണം.കുട്ടികളെ കുത്തിനിറച്ചു വരുന്നതും മറ്റ് നിയമലംഘനങ്ങൾ നടത്തുന്നതുമായ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ആർ.ടി.ഒ ഓഫീസിൽ അറിയിക്കണം
സി.വി.എം ഷരീഫ് ,ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |