മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരുകിലോയിലധികം സ്വർണ്ണം പൊലീസ് പിടികൂടി. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. ശരീരത്തിനകത്ത് 1.006 കിലോഗ്രാം സ്വർണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താനാണ് ഇയാൾ ശ്രമിച്ചത്. 52 ലക്ഷം രൂപയുടെ സ്വർണ്ണമാണിത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച രാത്രി 10.20ഓടെ വിമാനത്താവളത്തിന് പുറത്തിറങ്ങിയ മുഹിയുദ്ദീനെ നിരീക്ഷിച്ചു പുറത്ത് പൊലീസുണ്ടായിരുന്നു. കുറച്ച് സമയം എയർപോർട്ട് പരിസരത്ത് തങ്ങിയ മുഹിയുദ്ദീൻ തന്നെ കൊണ്ടുപോവാൻ വന്ന സുഹൃത്തിനോടൊപ്പം കാറിൽ കയറി പുറത്തേക്ക് പോകും വഴി സീറോ പോയിന്റിൽ വച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുറ്റം സമ്മതിക്കാതിരുന്നതോടെ ഇയാളുടെ ദേഹവും ലഗേജും വിശദമായി പരിശോധിച്ചെങ്കിലും സ്വർണ്ണം കണ്ടെത്താനായില്ല. തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചുള്ള എക്സ്‌റേ പരിശോധനയിൽ വയറിനകത്ത് സ്വർണ്ണ മിശ്രിതമടങ്ങിയ നാല് കാപ്സ്യൂളുകൾ കണ്ടെത്തി. സ്വർണ്ണം സ്വീകരിക്കാൻ എയർപോർട്ടിൽ ആളുകൾ വരുമെന്നായിരുന്നു മുഹിയുദ്ദീനെ ജിദ്ദയിൽ നിന്നും സ്വർണ്ണം കൊടുത്തുവിട്ടവർ അറിയിച്ചിരുന്നത്. സ്വർണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിനു സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |