തിരൂർ: വൃശ്ചികപുലരിയെത്താൻ മൂന്നു നാൾ മാത്രം ശേഷിക്കെ ശബരിമല മണ്ഡലകാലത്തെ വരവേൽക്കാൻ ക്ഷേത്രങ്ങൾ ഒരുങ്ങി. ഈ മാസം 17നാണ് മണ്ഡലകാലം തുടങ്ങുക. ശരണമന്ത്രങ്ങളുമായി അയ്യപ്പഭക്തർ മണ്ഡലകാലത്തെ വരവേൽക്കും. 41 ദിവസം ശരണംവിളികളാൽ നാടും നഗരവും മുഖരിതമാകും.
കഴിഞ്ഞ രണ്ടുവർഷം കൊവിഡ് മൂലം ശബരിമല യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇക്കുറി നിയന്ത്രണങ്ങളൊഴിഞ്ഞ സാഹചര്യത്തിൽ മണ്ഡലകാല പരിപാടികൾക്കും ചടങ്ങുകൾക്കും മിഴിവേറും. യാത്രയ്ക്കും തിരക്കുകൂടും . തിരക്ക് മുൻകൂട്ടി കണ്ട് ക്ഷേത്രങ്ങളിൽ നേരത്തെ സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. തിരൂർ ചമ്രവട്ടം അയ്യപ്പക്ഷേത്രം, തലക്കാട് അയ്യപ്പ ക്ഷേത്രം, പാട്ടുപറമ്പ് ക്ഷേത്രം, ആലത്തിയൂർ ഗരുഡൻ കാവ് തുടങ്ങിയ ക്ഷേത്രങ്ങളെല്ലാം മണ്ഡലകാലത്തെ വരവേൽക്കാനൊരുങ്ങിക്കഴിഞ്ഞു. മണ്ഡലകാലത്ത് 41 ദിവസം മാത്രം തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ പ്രത്യേകമായി നടക്കുന്ന ശക്തിപൂജയ്ക്കും ഒരുക്കങ്ങൾ തുടങ്ങി. ശബരിമല യാത്രയ്ക്കായി മാലയിടുന്നതിനും ഇടത്താവളങ്ങളിൽ സ്വാമിമാർക്ക് വിരിവയ്ക്കുന്നതിനും ഭിക്ഷ നൽകുന്നതിനും ഒരുക്കങ്ങളായി. അഖണ്ഡ നാമയജ്ഞങ്ങൾക്കും അയ്യപ്പൻ വിളക്കുകൾക്കുമായുള്ള സജ്ജീകരണങ്ങൾ തയ്യാറായി വരുന്നു. മണ്ഡല കാലത്ത് സ്വാമിമാർക്ക് ആവശ്യമായ സാധനസാമഗ്രികളുമായി പൂജ സ്റ്റോറുകളും സജ്ജമായി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |