കുറ്റിപ്പുറം : ദേശീയപാതയുടെ പ്രവൃത്തി തടസം സൃഷ്ടിക്കുന്നതിനാൽ, മണ്ഡലകാലത്ത് മിനിപമ്പയിലെ സൗകര്യങ്ങൾപരിമിതപ്പെടുന്ന സാഹചര്യത്തിൽ വിരിവയ്ക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ മല്ലൂർ ക്ഷേത്രത്തിൽ ഒരുക്കാൻ കെ.ടി.ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
കെ. ടി. ഡി. സി ഹോട്ടലിന്റെ താഴെയുള്ള പൊന്നാനി ഭാഗത്തെ അനധികൃത കടകൾ പൊളിച്ചു മാറ്റി അവിടെ പാർക്കിംഗ് സൗകര്യം ഒരുക്കാനാണ് തീരുമാനം. മുൻവർഷങ്ങളിലെ പോലെ മുഴുവൻ സമയ ആരോഗ്യ, ഫയർ റെസ്ക്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം ഇത്തവണയുമുണ്ടാവും.
ഭാരതപ്പുഴയിൽ ബോട്ടും മുങ്ങൽ വിദഗ്ദ്ധരുടെ സേവനവും ഒരുക്കും. വൈദ്യുതി സൗകര്യം ഒരുക്കാൻ തവനൂർ പഞ്ചായത്തിനെ ഏർപ്പെടുത്തി.
മിനി പമ്പ കടവിൽ മണൽചാക്ക് ഒരുക്കിയും സുരക്ഷാവേലി സ്ഥാപിച്ചും കുളിക്കാൻ സൗകര്യമൊരുക്കും.
മലപ്പുറം ജില്ലയിലെ ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് മിനി പമ്പ. അന്യ സംസ്ഥാനത്ത് നിന്നും സംസ്ഥാനത്തുനിന്നുമുള്ള ആയിരത്തോളം പേർ കുറ്റിപ്പുറം മിനിപമ്പയെ ആശ്രയിക്കുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എന്നാൽ മതിയായ മുന്നൊരുക്കങ്ങൾ ഇത്തവണ നടന്നില്ല.
കുറ്റിപ്പുറം ആഹാറിൽ ചേർന്ന യോഗത്തിൽ കെ.ടി. ജലീൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം മെഹറലി, ഡെപ്യൂട്ടി കളക്ടർ ടി. മുരളി, ഡി.ടി.പി.സി സെക്രട്ടറി വിപിൻ ചന്ദ്രൻ , ഡെപ്യൂട്ടി തഹസിൽദാർ ടി. സുകേഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.ശിവദാസ്, എൻ.എച്ച് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |