മലപ്പുറം: ഇനിയാണ് കളി.., ഉയരുന്ന പന്തിനും മുകളിലായി മനസിന്റെ ആവേശപ്പറക്കലിന് തുടക്കം. ഫുട്ബാൾ പ്രേമികൾക്ക് വസന്തമാകുന്ന 29 ആഘോഷരാവുകളിൽ ഒന്ന് ഇന്നലെ പെയ്തിറങ്ങിയപ്പോൾ കളികണ്ടവരിലും ആവേശം ഇരട്ടിയോളം. മത്സരത്തിന്റെ ഓരോ നിമിഷവും പാഴാകാതിരിക്കാൻ നാടും നഗരവും നടത്തിയത് ഒട്ടേറെ ഒരുക്കങ്ങൾ. ഒരുമിച്ചിരുന്ന് വലിയ സ്‌ക്രീനിൽ കളികാണാനാണ് എല്ലാവർക്കും താത്പര്യം. ഇതിനായി ക്ലബ്ബുകളും കൂട്ടായ്മകളും നേരത്തെ ഒരുങ്ങിയിരുന്നു. പ്രൊജക്ടറും കസേരകളും വാടകയ്‌ക്കെടുത്തും അല്ലാതെയും ലോകകപ്പ് ആവേശം വാനോളമുയർത്തി നിരവധി സ്ഥലങ്ങളിലാണ് മത്സരം വലിയ സ്‌ക്രീനിൽ കണ്ടത്. വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞ് എത്തിയ ആരാധകർ സ്‌ക്രീനിന് പുറത്തും ആഘോഷം കളർഫുളാക്കി. ഇനി ഫുട്ബാൾ ലഹരിയിൽ തുടർന്നുള്ള 63 മത്സരങ്ങളും ദിവസങ്ങളും ഞൊടിയിടയിൽ തീരും.
പെരിന്തൽമണ്ണ ടു ഖത്തർ ലൈവ്
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലെ 600 ചതുരശ്ര അടിയിലുള്ള കൂറ്റൻ സ്ക്രീനിൽ നിരവധി പേരാണ് ലോകകപ്പിലെ ആദ്യമത്സരം കണ്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഡിജിറ്റൽ സ്ക്രീൻ എന്ന അവകാശവാദവുമായി പെരിന്തൽമണ്ണ നഗരസഭയും പ്രീമിയർ ക്ലബ്ബുമാണ് കൂറ്റൻ സ്ക്രീൻ ഒരുക്കിയിരുന്നത്. കല്യാൺ സിൽക്സും കല്യാൺ ഹൈപ്പർമാർക്കറ്റും ഈ വലിയ ആവേശം തീർക്കുന്നതിൽ പങ്കാളികളായി.
പതിനായിരത്തോളം പേർക്ക് ഗാലറിയിലും മൈതാനത്തുമായി ഇവിടെ കളി ആസ്വദിക്കാം. 'പെരിന്തൽമണ്ണ ടു ഖത്തർ ലൈവ് ' എന്ന പേരിൽ നടത്തുന്ന പ്രദർശനം സൗജന്യമാണ്. ഫൈനൽ മത്സരം വരെ പ്രദർശനമുണ്ടാകും.
വലിയ സ്‌ക്രീനിൽ ആവേശം ഇരട്ടി
ജില്ലയിൽ നിരവധി ഇടങ്ങളിൽ വലിയ സ്ക്രീനുകളിൽ മത്സരം പ്രദർശിപ്പിച്ചിരുന്നു. യുവാക്കളും പ്രായമായവരും എല്ലാം ഒരുമിച്ചിരുന്ന് മത്സരം കണ്ടു. വലിയ സ്ക്രീൻ ഒരുക്കിയ ചില സ്ഥലങ്ങൾ: മഞ്ചേരി കിഴക്കേത്തല, മംഗലശ്ശേരി, മുട്ടിപ്പാലം, വട്ടപ്പാറ, മേലാക്കം, നെല്ലിക്കുത്ത്, തുറക്കൽ, ചെങ്ങര, ചെറുമുക്ക്, കോട്ടക്കൽ, എടരിക്കോട്, വളാഞ്ചേരി, മലപ്പുറം എം.എസ്.പി എൽ.പി സ്‌കൂൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |