മലപ്പുറം: മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും ഇതുവഴി ഉണ്ടാകുന്ന വാഹനാപകടങ്ങൾ തടയുന്നതിനും ജില്ലയിൽ ആൽകോ സ്‌കാൻ വാൻ പരിശോധന ആരംഭിച്ചു. ആദ്യം പെരിന്തൽമണ്ണ സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലും തുടർന്ന് കൊണ്ടോട്ടി, നിലമ്പൂർ, മലപ്പുറം, താനൂർ, തിരൂർ സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലുമായാണ് പരിശോധന. നാലാം തിയതി മുതൽ ആരംഭിച്ച പരിശോധന പത്താം തിയതി വരെ തുടരും. പെരിന്തൽമണ്ണ സബ് ഡിവിഷനിൽ രണ്ട് ദിവസവും മറ്റിടങ്ങളിൽ ഒരു ദിവസവുമാണ് പരിശോധന.
രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ നടത്തുന്ന പരിശോധനയ്ക്കായി ജില്ലിയിലെത്തിയിട്ടുള്ള ആൽകോ സ്കാൻ വാനിൽ പരിശീലനം ലഭിച്ച മൂന്ന് ഉദ്യോഗസ്ഥരാണുള്ളത്. കൂടാതെ അതത് സ്ഥലത്തെ എസ്.എച്ച്.ഒ പരിശോധനയ്ക്ക് നേതൃത്വം നൽകും.
പരിശോധന ആധുനിക രീതിയിൽ
ആധുനിക പരിശോധനാ സംവിധാനമാണ് വാനിൽ ഒരുക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചാലും തിരിച്ചറിയാനാകുമെന്നതാണ് മേന്മ. പൊലീസ് വാഹന പരിശോധന നടത്തുമ്പോൾ സംശയമുള്ളവരെ മെഡിക്കൽ സെന്ററിലെത്തിക്കേണ്ട ആവശ്യം വരുന്നില്ല. വാനിലെത്തിച്ച് വേഗത്തിൽ പരിശോധന നടത്താനാകും. ഫലവും അപ്പോൾ തന്നെ അറിയാം. ഉമിനീരെടുത്ത് കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഫലം ഉടൻ അറിയുന്നതിനാൽ കുറ്റക്കാർക്കെതിരെ വേഗത്തിൽ നടപടി സ്വീകരിക്കാനും കഴിയും. ഇതിനായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
മദ്യപിച്ചും ലഹരി വസ്തുക്കൾ ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ആൽകോ സ്‌കാൻ വാൻ പരിശോധന ഇത്തരം പ്രവണതകൾ തടയാൻ സഹായിക്കും.
ടോമി സെബാസ്റ്റ്യൻ (ഡിവൈ.എസ്.പി, ഡിസ്ട്രിക്റ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ, മലപ്പുറം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |