മലപ്പുറം: റോഡുകൾ ചോരക്കളമാവാതിരിക്കാൻ അധികൃതർ പരിശോധന ശക്തമാക്കുമ്പോഴും പൊലിയുന്ന ജീവനുകൾക്ക് ഒരു കുറവുമില്ല. കഴിഞ്ഞ വർഷം 321 പേരുടെ ജീവനാണ് ഇല്ലാതായത്. 3,361 അപകടങ്ങളിലായി 3,499 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഓരോ മാസവും ശരാശരി 20നും 30നുമിടയിൽ ആളുകൾ അപകടങ്ങളിൽ മരിക്കുന്നെന്നാണ് പൊലീസിന്റെയും മോട്ടോർ വാഹനവകുപ്പിന്റെയും കണക്കുകൾ വ്യക്തമാക്കുന്നത്.
ചെറുപ്പക്കാരായ ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. തൊട്ടുപിന്നിൽ കാർ യാത്രികരും. അമിതവേഗവും അശ്രദ്ധമായി വാഹനങ്ങളെ മറികടക്കുന്നതുമാണ് പ്രധാന പ്രശ്നം. മറ്റു വാഹനങ്ങളുടെ അശ്രദ്ധയും ബൈക്ക് യാത്രികരുടെ ജീവനെടുക്കുന്നുണ്ട്. വൈകിട്ട് ആറ് മുതൽ രാത്രി ഒമ്പത് വരെയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഗുരുതരമായി പരിക്കേൽക്കുന്നവരുടെ എണ്ണം കൂടുതലുള്ളതും.
ലൈൻ തെറ്റിച്ചാൽ 1,000 രൂപ പിഴ
ജില്ലയിലെ ദേശീയ, സംസ്ഥാന പാതകൾ കേന്ദ്രീകരിച്ച് ലൈൻ ട്രാഫിക് സംവിധാനം കർക്കശമാക്കും. വാഹനങ്ങൾ ലൈൻ തെറ്റിക്കുന്നത് മൂലം അപകടങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണിത്. ആകെ അപകടങ്ങളിൽ 65 ശതമാനവും മരണങ്ങളിൽ പകുതിയിലേറെയും ലൈൻ തെറ്റിച്ചും അശ്രദ്ധമായും വാഹനം ഓടിക്കുന്നതും മൂലമാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ബോധവത്ക്കരണ ലഘുലേഖകൾ ഡ്രൈവർമാർക്ക് വിതരണം ചെയ്യുന്നുണ്ട്. റോഡുകളിൽ സ്ഥാപിച്ച കാമറകൾ ഉപയോഗിച്ച് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ കണ്ടെത്തി കർശന നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.
വേണം ജാഗ്രത
വിദ്യാർത്ഥികൾ ബൈക്കുകൾ കൊണ്ടുവരുന്നത് തടയുന്നതിന് അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോൾ നിലച്ചമട്ടാണ്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കണമെന്ന നിർദ്ദേശം സ്ഥാപന മേധാവികളും പാലിക്കാറില്ല. ടിപ്പർ ലോറികൾ റോഡിൽ ഇറക്കുന്നതിന് സമയക്രമം ഏർപ്പെടുത്തിയെങ്കിലും ഇത് പാലിക്കുന്നില്ല. ക്വാറി ഉത്പന്നങ്ങളുമായി പോവുന്ന മിക്ക ടിപ്പറുകളുടെയും ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്ററുകൾ പ്രവർത്തിക്കാറില്ല. നമ്പർ പ്ലേറ്റ് വ്യക്തമല്ലാതെ ഓടുന്നവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |