പൊന്നാനി: ഹാപ്പിനസ് സെന്ററിന്റെ സന്തോഷത്തിലലിഞ്ഞ് ഒരാൾ കൂടി ജന്മനാടണയുന്നു. പശ്ചിമ ബംഗാളിലെ ഉത്തർ ദിനഞ്ച്പൂർ സ്വദേശിയായ സൈനിക് സോറൻ ജന്മനാടിന്റെ ശ്വാസത്തിനൊപ്പം ശേഷിക്കുന്ന ജീവിതം ജീവിച്ചു തീർക്കും. പൊന്നാനിയുടെ തെരുവിൽ അലഞ്ഞു നടന്നിരുന്ന സൈനിക് മൂന്ന് മാസം മുൻപാണ് ഹാപ്പിനെസ് സെന്ററിന്റെ സ്നേഹത്തണലിലേക്കെത്തുന്നത്. മരുന്നിനോടും ചികിത്സയോടും സഹകരിച്ച സൈനിക് അതിവേഗമാണ് സാധാരണ ജീവിതത്തിലേക്കെത്തിയത്. സെന്ററിലെ സഹായിയുടെ റോളിലേക്ക് മാറിയ സൈനിക് ഇന്നലെ ജന്മനാടായ പശ്ചിമ ബംഗാളിലേക്ക് വണ്ടി കയറി.
ദിനഞ്ച്പൂറിൽ നിർമ്മാണ തൊഴിലാളിയായ സൈനിക് ഒരു വർഷം മുൻപാണ് നാട് വിട്ട് നടത്തം തുടങ്ങിയത്. പലയിടങ്ങളിൽ അലഞ്ഞ് തിരിഞ്ഞ് പൊന്നാനിയിലെത്തി. ഹാപ്പിനെസ് സെന്ററിലെ പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടതോടെ അവരോടൊപ്പം പോകാൻ തയ്യാറായി. നാട്ടിൽ ബന്ധുക്കളാരുമില്ലാത്ത സൈനികിന് താൻ മുമ്പ് ജോലി ചെയ്തിരുന്ന ഉത്തർ ദിനഞ്ച്പൂരിലെ നിർമ്മാണ കമ്പനിയുടെ ഉടമയെ മാത്രമാണ് വിശ്വാസം. ഹാപ്പിനെസ് സെന്ററിന്റെ ടെക്നിക്കൽ പാർട്ണർമാരായ ദി ബാനിയന്റെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഉടമയെ കണ്ടെത്തി. സൈനികിനെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചു. തുടർന്നാണ് ഹാപ്പിനെസ് സെന്ററിലെ ജിഷ്ണുവിനും നമിതക്കുമൊപ്പം സൈനിക് യാത്ര പുറപ്പെട്ടിരിക്കുന്നത്. സൈനിക്കിന്റെ തുടർ ചികിത്സയും പുനരധിവാസ സൗകര്യങ്ങളും ദിനഞ്ച്പൂരിൽ ഒരുക്കും.
പൊന്നാനി തൃക്കാവിലെ ഹാപ്പിനെസ് സെന്ററിന്റെ കരുതലിൽ ജനിച്ച നാടണയുന്ന മൂന്നാമത്തെ അന്യസംസ്ഥാനക്കാരനാണ് സൈനിക് സോറൻ. നേരത്തെ പൊന്നാനിയുടെ തെരുവിലലഞ്ഞിരുന്ന ഒറീസ സ്വദേശി രാജു ദഹൂലിയും ആന്ധ്രാപ്രദേശിലെ നെല്ലൂർ സ്വദേശി ശിവകമാറും രോഗം മാറി നാടണഞ്ഞിരുന്നു. 16 പേർ ഇതിനോടകം തെരുവിലെ അലച്ചിലിൽ നിന്ന് വീടിന്റെ സുരക്ഷിതത്വത്തിലേക്ക് മാറിയിട്ടുണ്ട്. ചികിത്സിച്ച് ഭേദമാക്കാനാകുന്ന മാനസിക വിഭ്രാന്തി മൂലം നാട് വിട്ട് തെരുവിലലഞ്ഞവരായിരുന്നു ഇവരൊക്കെയും.
പൊന്നാനി നഗരസഭയുടെ കീഴിൽ ദി ബാനിയന്റെയും ശാന്തി പെയിൻ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെയും സഹകരണത്തോടെ പത്ത് മാസം മുൻപാണ് ഹാപ്പിനസ് സെന്റർ പ്രവർത്തനമാരംഭിച്ചത്.മാനസിക അസ്വസ്ഥതകൾ കാരണം തെരുവിൽ അലയുന്നവരെ ചികിത്സ നൽകി പരിചരിച്ച് വീടുകളിലേക്ക് തിരിച്ചെത്തിക്കുന്ന കേന്ദ്രമാണ് പൊന്നാനി ഹാപ്പിനെസ് സെന്റർ എന്ന എമർജൻസി കെയർ റിക്കവറി സെന്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |