മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിലെത്തുന്ന ആർക്കും പണമില്ലാത്തതിന്റെ പേരിൽ വിശന്നിരിക്കേണ്ടി വരില്ല. നിർധനരായ അമ്മമാർ, രോഗികൾ, പ്രായമായവർ എന്നിവർക്കെല്ലാം ചായയും പലഹാരവും സൗജന്യമാണ്. ബസ് സ്റ്റാൻഡിനു മുന്നിൽ മിൽമ ബൂത്തും ചായക്കടയും നടത്തുന്ന പത്തപ്പിരിയും മഠത്തിൽ വീട്ടിൽ ശ്രീവല്ലിയാണ് നിർധനർക്ക് താങ്ങായി മാതൃകയാവുന്നത്. വീടിനടുത്തെ ഹോമിയോ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സാ സഹായവും മുടങ്ങാതെ ആഹാരവും നൽകുന്നുണ്ട്. 30 വർഷം മുമ്പ് കട തുടങ്ങിയപ്പോൾ തന്നെ സേവനപ്രവർത്തനങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട് ശ്രീവല്ലി. നിർധനരായവരെ കാണുമ്പോൾ വിശപ്പറിഞ്ഞ തന്റെ കുട്ടിക്കാലം ഓർമ്മ വരുമെന്ന് ശ്രീവല്ലി പറയുന്നു.
'സ്വപ്നം കാണുക, സ്വപ്നങ്ങൾ ചിന്തകളായി മാറും, ചിന്തകൾ നന്മകളിലേക്ക് നയിക്കും'- എടവണ്ണ പത്തപ്പിരിയം മഠത്തിൽ വീട്ടിൽ ശ്രീവല്ലിയുടെ വീടിന് മുന്നിൽ ഈ വാചകം കാണാം. ശ്രീവല്ലിയുടെ ജീവിതമറിഞ്ഞാൽ പറയും ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ മൂത്തകുട്ടിയായിരുന്ന ശ്രീവല്ലി. കഷ്ടപ്പാടിന്റെ വില നന്നേ ചെറുപ്പത്തിലേ അറിഞ്ഞു. വിവാഹം കഴിഞ്ഞ് ഭർതൃവീടായ എടവണ്ണയിൽ എത്തുമ്പോൾ സ്വന്തം കാലിൽ നിൽക്കണമെന്നത് ശ്രീവല്ലിയുടെ വലിയ ആഗ്രഹമായിരുന്നു. പ്രീഡിഗ്രിക്ക് ശേഷം വിവാഹം നടന്നു. പെട്ടെന്നൊരു ജോലി വേണമെന്ന ആഗ്രഹത്തിലാണ് ചായക്കട തുടങ്ങിയത്.
രാവിലെ ആറിന് തുറക്കുന്ന ചായക്കട വൈകിട്ട് ഏഴിനാണ് അടയ്ക്കുക. തിരികെ വീട്ടിലെത്തിയാലും വിശ്രമിക്കാൻ 52കാരിയായ ശ്രീവല്ലിയെ കിട്ടില്ല. പുലർച്ചെ രണ്ട് വരെ വായിച്ചിരിക്കും.പുതിയ കാര്യങ്ങൾ പഠിക്കാനുള്ള താത്പര്യത്തിൽ വായിച്ചുതീർത്ത പുസ്തകങ്ങൾ നിരവധി. പൊതുവിജ്ഞാനങ്ങൾ അറിയാനാണ് കൂടുതൽ ഇഷ്ടം. ഇത്തരം പുസ്തകങ്ങളുടെ മികച്ച ശേഖരവും കൈവശമുണ്ട്. പ്രമുഖ ക്വിസ് മാസ്റ്റർ ജി.എസ്.പ്രദീപിന്റെ ഷോയിൽ മൂന്ന് റൗണ്ട് വരെ എത്തിയിട്ടുണ്ട്.
ശ്രീവല്ലിയുടെ പുരാവസ്തു ശേഖരവും ആരെയും അതിശയപ്പെടുത്തും. എട്ടാംക്ലാസിൽ കൂടെക്കൂടിയ ശേഖരണം ഇപ്പോഴും മുറുകെപ്പിടിക്കുന്നുണ്ട്. ലോകമഹാന്മാരുടെ ചരിത്രം, ഹിറ്റ്ലർ, ഐൻസ്റ്റീൻ, ഗലീലിയോ, എബ്രഹാം ലിങ്കൺ തുടങ്ങിയവരുമായി ബന്ധപ്പെട്ട അപൂർവ്വ ചിത്രങ്ങൾ, 1600ലധികം ഔഷധസസ്യങ്ങൾ,1000ത്തിലധികം ഔഷധ വിത്തുകൾ, വിവിധ ജലസസ്യങ്ങൾ, കരസസ്യങ്ങൾ, കേരളത്തിലെ 14 ജില്ലകളിലെയും മണ്ണ് തുടങ്ങി നിരവധിയാണ് ശ്രീവല്ലിയുടെ ശേഖരത്തിലുള്ളത്. ഇവയെക്കുറിച്ച് എന്ത് സംശയങ്ങൾക്കും കൃത്യമായി ഉത്തരവും പറയും. നിരവധി എക്സിബിഷനുകളിൽ ശ്രീവല്ലി പങ്കെടുത്തിട്ടുണ്ട്. മലപ്പുറം ന്യൂമിസ്മാറ്റിക് സൊസൈറ്റിയിലെ ഏക വനിതാ അംഗമാണ്. കഷ്ടപ്പാട് നിറഞ്ഞ ബാല്യകാലത്തിലൂടെ സഞ്ചരിച്ചപ്പോഴും സ്വപ്നം കണ്ടുകൊണ്ടേയിരുന്നതാണ് തന്റെ വിജയമെന്ന് ശ്രീവല്ലി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |