പട്ടാമ്പി: മേഖലയിൽ സാഹസിക വിനോദ സഞ്ചാരത്തിന് വഴിതെളിയുന്നു. സംസ്ഥാനത്തെ സമഗ്ര വിനോദ സഞ്ചാരത്തിനായി ഇക്കഴിഞ്ഞ ബഡ്ജറ്റിൽ സർക്കാർ എട്ടുകോടി രൂപ വകയിരുത്തിയതോടെ വലിയ പ്രതീക്ഷയിലാണ് പട്ടാമ്പിക്കാർ.
നഗരസഭാ പരിധിയിൽ കഴിഞ്ഞ കാലങ്ങളിൽ പിടികൂടിയ മണൽക്കടത്ത് വാഹനങ്ങൾ നിറുത്തിയിടാൻ ഉപയോഗിച്ചിരുന്ന സ്ഥലം സാഹസിക വിനോദസഞ്ചാര കേന്ദ്രത്തിനായി വിനിയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നു. പട്ടാമ്പി കിഴായൂർ- നമ്പ്രം റോഡിൽ നിളയോരത്തെ ഈ സ്ഥലം പദ്ധതിക്ക് അനുയോജ്യമാണെന്നാണ് കണ്ടെത്തൽ.
സൈക്ലിംഗ്, വാക്ക് വേ, മോട്ടോർ ഗ്ലൈഡിംഗ്, ബീച്ച് വോളി തുടങ്ങിയവയ്ക്കുള്ള സാദ്ധ്യത ഈ സ്ഥലത്ത് ഉണ്ടെന്നാണ് വിലയരുത്തൽ. മുഹമ്മദ് മുഹ്സിൻ എം.എൽ.എ, വിനോദസഞ്ചാര വകുപ്പ് അധികൃതർ, നഗരസഭാ അധികൃതർ തുടങ്ങിയവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വിലയിരുത്തിയത്.
നടപടി വേഗത്തിലാക്കിയാൽ പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലുള്ളവർക്ക് വിനോദ സഞ്ചാര സാദ്ധ്യത തുറന്നുകിട്ടും.
കഴിഞ്ഞ നഗരസഭാ ബഡ്ജറ്റിലും പട്ടാമ്പിയിലെ വിനോദ സഞ്ചാര വികസനത്തിനായി 11.85 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിലെ പ്രധാന പദ്ധതികൾ തൂക്കുപാലവും കിഴായൂർ നമ്പ്രം പ്രദേശത്ത് സാഹസിക വിനോദ സഞ്ചാരവും കൊണ്ടുവരികയെന്നതാണ്. ഇതിന്റെ ഭാഗമായി പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം മുതൽ കിഴായൂർ- നമ്പ്രം റോഡുവരെയുള്ള ഭാഗം കൈയേറ്റം ഒഴിപ്പിച്ച് മാലിന്യം നീക്കിയിരുന്നു. ഇവിടെ ടൗൺ പാർക്ക് നിർമ്മിക്കാനാണ് പദ്ധതി.
തൃത്താലയിൽ വെള്ളിയാങ്കല്ല് റഗുലേറ്റർ ഉള്ളതിനാൽ കടുത്ത വേനലിലും പട്ടാമ്പിയിലെ പഴയ കടവുവരെ ജലനിരപ്പുണ്ടാകും. ടൗൺ പാർക്കും തൂക്കുപാലവും വന്നാൽ സഞ്ചാരികൾക്ക് ഏറെ ഗുണമാകും. ഇതിനായുള്ള നടപടി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ പട്ടാമ്പിയിൽ സായാഹ്നങ്ങളിലും ഒഴിവുദിവസങ്ങളിലും സമയം ചെലവഴിക്കാൻ ഇടമില്ലാത്ത അവസ്ഥയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |