പാലക്കാട്: നാലുവർഷത്തിന് ശേഷം മുനിസിപ്പൽ ബസ് സ്റ്റാൻഡിന് ശാപമോക്ഷമാകുന്നു. ഈ ആഴ്ച തന്നെ പുതിയ ബസ് ടെർമിനൽ നിർമ്മാണം ആരംഭിക്കും. തദ്ദേശ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ നിന്ന് പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചു. നിർമ്മാണ ടെൻഡറായി കോൺട്രാക്ടറെയും നിയോഗിച്ചു. ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടീവ് എൻജിനീയർ കെ.സി.സുബ്രഹ്മണ്യനാണ് നിർവഹണോദ്യോഗസ്ഥൻ.
മേയ് അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. എം.പി ഫണ്ടിൽ നിന്നുള്ള രണ്ടുകോടി വകയിരുത്തിയാണ് ടെർമിനൽ നിർമ്മിക്കുന്നത്. ഫണ്ട് നേരത്തെ തന്നെ അനുവദിച്ചെങ്കിലും അനുബന്ധ നടപടി വൈകിയതാണ് നിർമ്മാണം നീളാൻ കാരണം. വി.കെ.ശ്രീകണ്ഠൻ എം.പിയുടെ സൗകര്യാർത്ഥം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ഈ മാസം നടക്കും.
ആദ്യഘട്ടത്തിൽ ബസ് ടെർമിനൽ നിർമ്മാണമാണ് തുടങ്ങുക. രണ്ടാംഘട്ടത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ഷോപ്പിംഗ് കോംപ്ലക്സും വിഭാവനം ചെയ്യുന്നുണ്ട്. നേരത്തെ സ്റ്റാൻഡ് കെട്ടിടമുണ്ടായിരുന്നതിന് പിന്നിലാണ് ബസ് ടെർമിനൽ നിർമ്മിക്കുക.
ഒരേ സമയം 15 ബസ് നിറുത്താവുന്ന ടെർമിനൽ
മൂന്ന് വശങ്ങളിലായി ഒരേസമയം 15 ബസുകൾ നിറുത്തിയിടാവുന്ന വിധത്തിലാണ് ടെർമിനൽ നിർമ്മാണം. ഇതര ബസുകൾക്കും ഇവിടെ പാർക്കിംഗ് സൗകര്യമുണ്ടാകും. സ്റ്റാൻഡ് പരിസരത്ത് തന്നെ നിർത്തിയിടാനും സാധിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ മുമ്പുണ്ടായിരുന്ന പോലെ ബസ് സർവീസുകൾ പൂർണ തോതിലാകും. മുനിസിപ്പൽ സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തിയിരുന്ന ബസുകൾ നിലവിൽ ഇതുവഴി വന്നു പോകണമെന്ന റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ് ഇതോടെ നടപ്പാക്കും.
2018 ആഗസ്റ്റ് രണ്ടിനാണ് സ്റ്റാൻഡിന് വശത്തെ കാലപ്പഴക്കം ചെന്ന മുൻസിപ്പൽ കെട്ടിടം തകർന്നത്. 2019ൽ ദീർഘനാളത്തെ ജനകീയ പ്രതിഷേധത്തെ തുടർന്ന് സ്റ്റാൻഡിലെ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |