നെല്ലിയാമ്പതി: നെല്ലിയാമ്പതി ടൂറിസം വികസനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നവർ തകർന്ന റോഡുകൾ കണ്ടില്ലെന്ന് നടിക്കുന്നു. നെല്ലിയാമ്പതിയിൽ എത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സീതാർകുണ്ടിലേയ്ക്കുള്ള റോഡ് തകർന്നിട്ട് വർഷങ്ങളായി. സീതാർകുണ്ട് വ്യൂ പോയിന്റ്, എൽ.പി സ്‌കൂൾ, സ്വകാര്യ എസ്റ്റേറ്റുകൾ, റിസോർട്ടുകൾ എന്നിവയുള്ള മേഖലയിലേയ്ക്കുള്ള പ്രധാന റോഡാണിത്. നാട്ടുകാർക്കും വിനോദ സഞ്ചരികൾക്കുമുള്ള പ്രധാന പാത കൂടിയാണിത്.
നെല്ലിയാമ്പതി പഞ്ചായത്താണ് 15 വർഷങ്ങൾക്ക് മുമ്പ് റോഡ് ടാർ ചെയ്തത്. പുലയമ്പാറയിൽ നിന്ന് ഊത്തുകുഴി വരെ പൊതുമരാമത്ത് അടുത്തിടെ റോഡ് നന്നാക്കി. ഊത്തുക്കുഴി മുതൽ പോബ്സ്ൺ എസ്റ്റേറ്റ് കവാടം വരെയുള്ള ഒന്നര കിലോമീറ്റർ തേയിലത്തോട്ടത്തിലൂടെയുള്ള റോഡ് മൺപാതയ്ക്ക് സമാനമാണിപ്പോൾ.
മൂന്നു മീറ്റർ മാത്രം വീതിയുള്ള റോഡിലെ ഗർത്തത്തിലും വശങ്ങളിലെ കല്ലിളകിയ പ്രദേശത്തും വാഹനങ്ങൾ ഇറങ്ങിയാൽ അടിവശം മുട്ടിയും റോഡിൽ ഉരസിയും യാത്രക്കാർ പെരുവഴിയിലാകുന്ന സ്ഥിതിയാണ്. മഴക്കാലത്ത് പാതയിൽ വൻ കുഴികൾ ഉണ്ടാകുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും ചേർന്ന് കല്ലുകളിട്ടാണ് താത്കാലിക ഗതാഗത സൗകര്യം ഒരുക്കാറുള്ളത്.
ദുർഘട യാത്രയ്ക്ക് പരിഹാരം വേണമെന്നും പാതയുടെ ഇരുവശങ്ങളിലും പൊന്ത പിടിച്ചുകിടക്കുന്നത് വെട്ടിമാറ്റാൻ നടപടി വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |