പാലക്കാട്: വോട്ടിടും മുൻപേ കണക്കു കൂട്ടിത്തുടങ്ങിയതാണു രാഷ്ട്രീയ കക്ഷികൾ. യന്ത്രത്തിൽ വോട്ടുകൾ വീണശേഷമാകട്ടെ കണക്കെടുപ്പിന്റെ തിരക്കിലാണ് ഓരോരുത്തരും. താഴെത്തലം മുതൽ ആറ്റിക്കുറുക്കി മുകൾ ഘടകങ്ങളിലേക്ക് എത്തിയ വിലയിരുത്തലുകളിൽ വിശ്വസിക്കുകയാണു ഇടതു -വലതു മുന്നണികളും ബി.ജെ.പിയും.
ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലത്തിലും ഇടതുപക്ഷം വിജയം സുനിശ്ചിതമെന്ന് പറയുന്നു. പാലക്കാടും ആലത്തൂരും പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് തിരിച്ചടിയാവില്ലെന്നും വിലയിരുത്തുന്നു. ബൂത്ത് ഏജന്റുമാരിൽ നിന്ന് ലഭിച്ച ക്രോഡീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടതുപക്ഷത്തിന്റെ ഉറച്ച വോട്ടുകൾ എല്ലാം പെട്ടിയിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. നാട്ടിൽ ഇല്ലാത്തവരുടെ ചില വോട്ടുകൾ മാത്രമാണ് പോൾ ചെയ്യാതെ പോയിട്ടുള്ളതെന്നും ജില്ലാ നേതൃത്വം പറയുന്നു. പാലക്കാട് മണ്ഡലത്തിൽ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് തുടങ്ങിയ ഓരോ മണ്ഡലങ്ങളിലും 15000 -25000 വോട്ടുകളുടെ ലീഡുണ്ടാകും. സംസ്ഥാനത്ത് ഇടതുതരംഗത്തിന് സാദ്ധ്യതയുണ്ട് എങ്കിൽ ഭൂരിപക്ഷം ഒരുലക്ഷം കവിയുമെന്നാണ് അവകാശവാദം.
യു.ഡി.എഫ് വോട്ടുകൾ പൂർണമായും പെട്ടിയിലായി. വലിയ ഭൂരിപക്ഷത്തിൽ വി.കെ.ശ്രീകണ്ഠൻ വിജയിക്കുമെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നു. പട്ടാമ്പി, പാലക്കാട്, മണ്ണാർക്കാട് മേഖലകളിൽ വലിയ ഭൂരിപക്ഷം ലഭിക്കുമെന്നും യു.ഡി.എഫ് ക്യാമ്പ് വ്യക്തമാക്കുന്നു. വോട്ടെടുപ്പ് മന്ദഗതിയിലായത് തിരഞ്ഞെടുപ്പ് സർക്കാർ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും ഇതിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ബീപ്പ് ശബ്ദം കേൾക്കാനെടുത്ത സമയം വോട്ടർമാരെ വലച്ചു. പലരും കാത്തു നിന്ന് മടുത്ത് വോട്ട് രേഖപ്പെടുത്താതെ മടങ്ങിപ്പോയി.
പോളിംഗ് കുറഞ്ഞത് യു.ഡി.എഫിനെ ബാധിക്കും
പോളിംഗ് കുറഞ്ഞത് യു.ഡി.എഫിനെയാവും ബാധിക്കുകയെന്ന് ബി.ജെ.പി സ്ഥാനാർത്ഥി കെ.കൃഷ്ണകുമാർ പറഞ്ഞു. ബി.ജെ.പിയും സി.പി.എമ്മും തങ്ങളുടെ കേഡർ വോട്ടുകൾ പരമാവധി ചെയ്യിപ്പിക്കും. വോട്ട് ചോർച്ചയുണ്ടായത് യു.ഡി.എഫിനാണ്. പാലക്കാട് മണ്ഡലത്തിലും മലമ്പുഴ, കോങ്ങാട്, ഷൊർണൂർ, ഒറ്റപ്പാലം മേഖലകളിൽ വലിയ വോട്ടുബാങ്കുണ്ട് എൻ.ഡി.എയ്ക്ക് അതിലാണ് തങ്ങളുടെ പ്രതീക്ഷയെന്നും ബി.ജെ.പി പറയുന്നു. കണക്കുകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ, ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണു ജൂൺ നാലിന്.
ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ഡീൽ
എൽ.ഡി.എഫ് ആലത്തൂരും പാലക്കാടും നല്ല ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. യാതൊരു ആശങ്കയും എൽ.ഡി.എഫിന് ഇല്ല. പോളിംഗ് കുറഞ്ഞത് എൽ.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല.
പാലക്കാട് ഉറപ്പായും വിജയിക്കും. എൽ.ഡി.എഫിന്റെ എല്ലാ വോട്ടുകളും പോൾ ചെയ്തു. ആലത്തൂരിൽ 1 -1.5 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാട് 80,000 -1 ലക്ഷം ഭൂരിപക്ഷത്തിലും ജയിക്കും. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച വോട്ട് കിട്ടില്ല. ഷാഫിപറമ്പിലും സി.കൃഷ്ണകുമാറും തമ്മിലാണ് ബിസിനസ് ബന്ധം. ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് ഡീൽ. കാലാകാലങ്ങളായി ഇരുവരും തമ്മിൽ ധാരണ തുടങ്ങിയിട്ട്
എൽ.ഡി.എഫ് വൻവിജയം കരസ്ഥമാക്കുമെന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻവിജയം കരസ്ഥമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. കോൺഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ യു.ഡി.എഫ് വോട്ടർമാർക്ക് ഉണ്ടായി. വോട്ടിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന്റേതാണെന്നും എൽ.ഡി.എഫിന്റെ വോട്ട് എല്ലാം പോൾ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച മതനിരപേക്ഷതയില്ലായ്മ പോളിംഗിൽ കണ്ടു. ബി.ജെ.പിയോടുള്ള മൃദു ഹിന്ദുത്വ നിലപാട് യു.ഡി.എഫിനെ പ്രതികൂലമായി ബാധിച്ചു. ലീഗ് സമസ്ത തർക്കം യു.ഡി.എഫിന് തിരിച്ചടിയാവുമെന്നും അദ്ദേഹത്തിന് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |