ചിറ്റൂർ: മഴക്കാലത്ത് ഡെങ്കിപ്പനി ഉൾപ്പെടെ രോഗങ്ങൾ വർധിക്കാനുള്ള സാഹചര്യത്തിൽ പ്രതിരോധന നടപടികൾക്കൊപ്പം നിയമ ലംഘനം നടത്തുന്നവർക്കെതിരെ നടപടികളും കർശനമാക്കി ആരോഗ്യ വകുപ്പ്. റോഡിലേക്ക് മലിനജലം ഒഴുക്കുക, കൊതുകുകൾക്ക് പെറ്റുപെരുകാൻ പാകത്തിൽ വെള്ളം കെട്ടി നിർത്തുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരയാണ് നടപടി.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ ആലമ്പാടി പ്രദേശത്ത് റോഡിലേക്കും റോഡരികിലെ ചാലിലേക്കും മലിനജലം ഒഴുക്കുന്നതായി കണ്ടെത്തിയ പത്ത് വീടുകൾക്ക് നോട്ടിസ് നൽകി. ഉപയോഗശൂന്യമായ ടയറിൽ വെള്ളം കെട്ടിനിന്നു കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയതിനെ തുടർന്നു പൊള്ളാച്ചി റോഡിലെ ടയർ ഏജൻസിക്കും നോട്ടിസ് നൽകി. കേരള പൊതുജനാരോഗ്യ നിയമ പ്രകാരമാണ് ആരോഗ്യ വകുപ്പിന്റെ നടപടി. പഞ്ചായത്തിലെ പല ഭാഗങ്ങളിലും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതു വളരെ വ്യാപകമാണെന്നും ഇതു വലിയ പൊതുജനാരോഗ്യ ഭീഷണി ഉയർത്തുന്ന പ്രശ്നമാണെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.ലതീഷ്, എസ്.അബ്ദുൽ വാഹിദ്, എം.നെൽസൺ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
പൊതു സ്ഥലത്തേക്ക് മലിന ജലം ഒഴുക്കുന്നത് 25,000 രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
കൊതുകു വളരാൻ ഇടയാക്കുന്ന സാഹചര്യമുണ്ടാക്കുന്നവർക്കു 10,000 രൂപ വരെ പിഴ ചുമത്താം.
അനുവദിച്ച സമയത്തിനുള്ളിൽ മാലിന്യ പ്രശ്നം പരിഹരിക്കേണ്ടത് അനിവാര്യമാണ്. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കെ.സുരേഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |