പാലക്കാട്: ജില്ലാ ജിയോളജി സ്‌ക്വാഡ് നിഷ്ക്രിയമായിട്ട് നാലുമാസം. ജില്ലയിൽ കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായി അനധികൃത പാറപൊട്ടിക്കലും മണ്ണെടുപ്പും നടക്കുമ്പോഴാണ് ജില്ലാ ജിയോളജി സ്‌ക്വാഡിന്റെ പ്രവർത്തനം താളംതെറ്റിയിരിക്കുന്നത്. ജില്ലാ ജിയോളജിസ്റ്റും രണ്ട് അസിസ്റ്റന്റ് ജിയോളജിസ്റ്റുമാണ് നിലവിലുള്ളത്. സ്‌ക്വാഡിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് ജിയോളജിസ്റ്റ് വിരമിച്ചതിനെ തുടർന്നാണ് സ്‌ക്വാഡ് പ്രവർത്തനക്ഷമമല്ലാതായത്. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ പുതിയ ആളെ നിയമിക്കണമെങ്കിൽ ഇനി പുതിയ പരീക്ഷ നടത്തേണ്ടി വരും. അതിന് ഇനിയും ഏറെനാൾ കാത്തിരിക്കണം.
മണ്ണെടുപ്പ് വ്യാപകം
പന്നിയങ്കരയിൽ ഒരുമാസം മുമ്പ് അനധികൃത പാറപൊട്ടിക്കലിന് മൂന്നുലക്ഷം രൂപ പിഴയീടാക്കിയ സ്ഥലത്ത് വീണ്ടും പാറപൊട്ടിച്ചു. വടക്കഞ്ചേരി പൊലീസും ജിയോളജി അധികൃതരും സ്ഥലത്തെത്തി ഇത് തടഞ്ഞു. സ്‌ക്വാഡ് പ്രവർത്തിച്ചിരുന്ന സമയത്ത് നിശ്ചിത ഇടവേളകളിൽ കൃത്യമായ പരിശോധനകൾ നടന്നിരുന്നതിനാൽ അനധികൃത ഖനനം വലിയൊരു പരിധിവരെ തടയാൻ കഴിഞ്ഞിരുന്നു. പക്ഷേ നിലവിൽ മേഖലയിൽ അനധികൃത മണ്ണെടുപ്പും പാറപൊട്ടിക്കലും വ്യാപകമായിട്ടുണ്ട്.
ഇതുകൂടാതെ പട്ടാമ്പി, തൃത്താല, ചിറ്റൂർ, കൊല്ലങ്കോട്, മുതലമട എന്നിവിടങ്ങളിലും അനധികൃത ക്വാറികളും കുന്നിടിക്കലും തുടരുന്നുണ്ട്. പരാതി ലഭിക്കുമ്പോൾ ഉദ്യോഗസ്ഥരെത്തി നടപടിയെടുക്കുമ്പോഴേക്കും പ്രദേശത്തിന് ഭീഷണിയാകും വിധത്തിൽ മണ്ണെടുപ്പും പാറപൊട്ടിക്കലും നടന്നിട്ടുണ്ടാകും. നിലവിലെ ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസ് ജോലിക്കൊപ്പമാണ് പരിശോധനകൾ നടത്തുന്നത്. ഇതിൽ പ്രായോഗിക വെല്ലുവിളികൾ ഏറെയുണ്ടെന്നു ജീവനക്കാർ പറയുന്നു.
മണ്ണിടിച്ചിലിന് സാദ്ധ്യത
മഴക്കാലം തുടങ്ങാനിരിക്കെ അനധികൃതമായി മണ്ണെടുത്ത ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് ജിയോളജിവകുപ്പ് പറയുന്നു. സ്‌ക്വാഡ് ഇല്ലെങ്കിലും പരാതിയുയരുന്ന സ്ഥലങ്ങളുടെ പരിശോധനയ്ക്കായി പോകുമ്പോൾ ആ മേഖലയിൽ അനധികൃത മണ്ണെടുപ്പോ പാറപൊട്ടിക്കലോ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്ന് അധികൃതർ പറയുന്നു. നിലവിൽ അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറികളിൽ മഴക്കാലത്തിന് മുന്നോടിയായി വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടോയെന്നതും പരിശോധിക്കും. ഇതും സ്‌ക്വാഡാണ് ചെയ്തിരുന്നത്. ജില്ലയിൽ 76 ക്വാറികളാണ് അനുമതിയോടെ പ്രവർത്തിക്കുന്നത്. മുപ്പതോളം കേന്ദ്രങ്ങളിൽ മണ്ണെടുപ്പിനും അനുമതിയുണ്ട്. മണ്ണെടുക്കാൻ അനുമതി നൽകിയ ഇടങ്ങളിൽ നിശ്ചിത അളവിൽക്കൂടുതൽ മണ്ണെടുക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. പ്രവർത്തനം നിർത്തിയ ക്വാറികളിലെ വെള്ളക്കെട്ടിനുചുറ്റും വേലികെട്ടി സംരക്ഷണവും ഉറപ്പാക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |