ലക്ഷണമുള്ളവരും സമ്പർക്കത്തിലുള്ളവരും പരിശോധനയ്ക്ക് തയ്യാറാവണം
പാലക്കാട്: കൊവിഡ് രണ്ടാംതരംഗം ശക്തമാകുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്നും നാളെയും വ്യാപക പരിശോധന നടത്തുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവരെയാണ് ടെസ്റ്റിന് വിധേയരാക്കുന്നത്.
വാക്സിനെടുത്തവർ ഈ ഘട്ടത്തിൽ പരിശോധന നടത്തേണ്ടതില്ല. കൊവിഡിന്റെ ആദ്യഘട്ടത്തിലേത് പോലെ രോഗികളുമായി അടുത്ത് ഇടപഴകിയവർ പോലും പരിശോധനയ്ക്ക് തയ്യാറാവുന്നില്ലെന്നത് രോഗവ്യാപനത്തിന് പ്രധാന കാരണമാകും. ഇത് ഒഴിവാക്കാനാണ് പരിശോധന വ്യാപിപ്പിക്കുന്നത്.
പരിശോധന ആറിടങ്ങളിൽ
ജില്ലയിൽ ആറിടങ്ങളിലാണ് കൊവിഡ് പരിശോധന. ആലത്തൂർ, കൊല്ലങ്കോട്, ചാലിശേരി, ഓങ്ങല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പാലക്കാട് കോട്ടമൈതാനത്തും ആർ.ടി.പി.സി.ആർ പരിശോധന നടത്തും. സൗജന്യമായാണ് പരിശോധന. സ്രവമെടുത്ത് രണ്ടാം ദിവസം ഫലമറിയാം. ഇതിന് പുറമെ രണ്ട് മൊബൈൽ യൂണിറ്റുകളും ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഇന്നലെ ഒരു മൊബൈൽ യൂണിറ്റ് വടക്കഞ്ചേരി മേഖലയിലും മറ്റേത് പുതുശ്ശേരിയിലും പരിശോധന നടത്തി.
പാലക്കാട് കോട്ടമൈതാനത്തെ കൊവിഡ് പരിശോധന ഒരാഴ്ച തുടരും. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ നൽകുന്നതിനാൽ കൊവിഡ് പരിശോധന നടത്താനാകില്ല. വാക്സിൻ വിതരണം നടത്താത്ത ദിവസങ്ങളിൽ അറിയിപ്പ് നൽകി ഇവിടങ്ങളിലും കൊവിഡ് പരിശോധന നടത്തണമെന്ന് നിർദ്ദേശമുണ്ട്. ജില്ലാ ആശുപത്രിയിൽ നിന്നുള്ള ആംബുലൻസിൽ ജില്ലയിലുടനീളം സഞ്ചരിച്ച് 300 രൂപ നിരക്കിൽ ആന്റിജൻ പരിശോധന നടത്തുന്നുണ്ട്. ഇതുവഴി വേഗത്തിൽ ഫലം ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |