പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അതിർത്തി ചെക്ക്‌പോസ്റ്റുകളിലും ഊടുവഴികളിലും പൊലീസിന്റെ പരിശോധന കൂടുതൽ ശക്തമാക്കി. കൂടാതെ കേരളത്തിലേക്ക് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ഫലവും രജിസ്‌ട്രേഷനും നിർബന്ധമാണ്. വാളയാറിൽ അതിർത്തി കടക്കാൻ സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അല്ലാത്തവർക്ക് അതിർത്തിയിൽ രജിസ്‌ട്രേഷന് സഹായം നൽകും. അതിർത്തിയിൽ ഗതാഗത കുരുക്കോ മറ്റ് പ്രശ്നങ്ങളോ ഇല്ലാതെയാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി കോയമ്പത്തൂരിൽ പോയി മടങ്ങുന്നവരും ആർ.ടി.പി.സി.ആർ ഫലം കാണിക്കണം. എന്നാൽ ബസ് യാത്രക്കാർക്ക് ഇ-പാസ് ആവശ്യമില്ല. മറ്റ് സ്വകാര്യ വാഹനങ്ങളിലും ടാക്സിയിലും വരുന്നവരെയും പരിശോധിക്കും. ചരക്കുവാഹനങ്ങൾക്ക് അതിർത്തി കടക്കുന്നതിൽ പ്രതിസന്ധിയില്ല. ബൈക്കിൽ എത്തുന്നവരും വിനോദ സഞ്ചാരികളുമെല്ലാം കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാതെ കടന്നുപോയാൽ അടുത്ത പരിശോധന കേന്ദ്രത്തിൽ പിടികൂടി നടപടി സ്വീകരിക്കും.
ഊടുവഴികളിലും ജാഗ്രത
തമിഴ്നാട്ടിൽ നിന്ന് അതിർത്തി കടന്ന് കേരളത്തിലേക്ക് വരാനുള്ള പ്രധാന ചെക്ക്‌പോസ്റ്റുകളായ വേലന്താവളം, ഒഴലപ്പതി, നടുപ്പുണ്ണി, ഗോപാലപുരം, വേലന്താവളം എന്നിവിടങ്ങളിലും ഊടുവഴികളായ അനുപ്പൂർ, കുപ്പാണ്ട കൗണ്ടന്നൂർ, താവളം, നെടുമ്പാറ, കരുമാണ്ട കൗണ്ടന്നൂർ തുടങ്ങിയ ഊടുവഴികളിലുമാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. ഓരോ ചെക്ക്‌പോസ്റ്റുകളിലും മൂന്ന് വീതം പൊലീസുകാരെയാണ് ഇതിനായി നിയോഗിച്ചത്.
ബസുകൾ അതിർത്തി വരെ
അന്തർ സംസ്ഥാന ബസ് യാത്രകൾ ഇല്ലാത്തതിനാൽ തമിഴ്നാട്ടിൽ നിന്ന് വാളയാറിലെത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായി തമിഴ്നാട് സർക്കാരിന്റെ ബസുകളും അതിർത്തിയിലുണ്ട്. ഇരുസംസ്ഥാനങ്ങളുടെയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്.
രാത്രി കറങ്ങിയാൽ പിടിവീഴും
രാത്രികാല കർഫ്യൂവിന്റെ ഭാഗമായി ജില്ലയിൽ പരിശോധന ആരംഭിച്ചു. രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെയാണ് പരിശോധന. ഈ സമയങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലാണ് പരിശോധന. അതത് പൊലീസ് സ്റ്റേഷനുകൾക്ക് പ്രത്യേക പരിധി നിശ്ചയിച്ചാണ് പരിശോധന നടക്കുന്നത്. രാത്രി തിരക്ക് അനുഭവപ്പെടാറുള്ള സ്ഥലങ്ങൾ, കൂട്ടംകൂടി നിൽക്കാറുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |