പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നത് ലക്ഷ്യമിട്ടുള്ള രാത്രികാല കർഫ്യൂവിനെ തുടർന്ന് ജില്ലയിൽ പൊലീസ് പരിശോധന ഊർജ്ജിതമാക്കി. പൊതുയിടങ്ങളിൽ അവശ്യ സർവീസ് ഒഴികെയുള്ള ജനങ്ങളുടെ മുഴുവൻ ഇടപെടലും രാത്രി ഒമ്പതുമുതൽ പുലർച്ചെ അഞ്ചുവരെ നിയന്ത്രിക്കും.
സംസ്ഥാന അതിർത്തി ആയതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് രാത്രിയെത്തുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാകാതെ ഗതാഗതം അനുവദിക്കും. പൊതുസ്ഥലത്ത് ചുറ്റിത്തിരിയുന്നതും കൂട്ടം കൂടുന്നതും അനുവദിക്കില്ല
എല്ലാ സ്റ്റേഷൻ പരിധിയിലും നൈറ്റ് പട്രോളിംഗ് ഊർജിതമാണ്. ദേശീയപാതകൾ, അതിർത്തി ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിൽ പ്രത്യേക ടീമിനെ നിയോഗിച്ചു. ആദ്യഘട്ടത്തിൽ നിയമ നടപടി സ്വീകരിക്കാതെ ബോധവൽക്കരണം നൽകുന്നതിനാണ് ശ്രദ്ധ.
അവശ്യ സർവീസുകൾക്ക് നിയന്ത്രണമില്ല
മെഡിക്കൽ സ്റ്റോർ, ആശുപത്രി, പെട്രോൾ പമ്പ്, രാത്രി ഷിഫ്‌റ്റ് ജീവനക്കാർ, പാൽ, പത്രം എന്നിവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കും നിയന്ത്രണമില്ല. ഷോപ്പിംഗ് മാളുകളും തീയേറ്ററുകളും വൈകിട്ട് 7.30ന് മുമ്പ് അടയ്ക്കണം. ഹോട്ടലുകളിലെ ഹോം ഡെലിവറി, ടേക്ക് എവേ എന്നിവ രാത്രി ഒമ്പതിന് ശേഷം അനുവദിക്കില്ല.
സിവിൽ സ്റ്റേഷനിൽ ആറുപേർ പോസിറ്റീവ്
സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്കായി നടത്തിയ ആന്റിജൻ പരിശോധനയിൽ 186 പേർ പങ്കെടുത്തതിൽ ആറുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ചയിലും രണ്ടുദിവസം ടെസ്റ്റ് ഡ്രൈവ് നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |