ഒറ്റപ്പാലം: കൊവിഡ് രണ്ടാംതരംഗ ഭീതി മൂലം ആളുകൾ യാത്ര ചുരുക്കിയതോടെ സ്വകാര്യ ബസുകൾ കടുത്ത പ്രതിസന്ധിയിൽ. മേഖലയിൽ നൂറോളം സ്വകാര്യ ബസുകളാണ് രണ്ടുദിവസമായി ഓട്ടം നിറുത്തിയത്. ജില്ലയിൽ വളരെ കുറച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
തൃശൂർ-ഒറ്റപ്പാലം, ഗുരുവായൂർ-പാലക്കാട്, തിരുവില്വാമല, പെരിന്തൽമണ്ണ, മണ്ണാർക്കാട് തുടങ്ങിയ റൂട്ടിലോടുന്ന ബസുകളാണ് സർവീസ് നിറുത്തിയത്. ഒരു ദിവസം ശരാശരി 9000 രൂപയ്ക്ക് ഡീസലടിക്കുന്ന ബസുകൾക്ക് ഈ തുക പോലും കളക്ഷനായി ലഭിക്കാത്ത അവസ്ഥയാണ്. ഡ്രൈവർക്ക് 900ഉം കണ്ടക്ടർക്ക് 800ഉം രൂപയാണ് പ്രതിദിന ശമ്പളം. വരുമാനം കുറഞ്ഞതോടെ ഇത് യഥാക്രമം 500ഉം 400ഉം ആയി കുറഞ്ഞു. ഓഫീസ് സമയം മാത്രമാണ് യാത്രക്കാരുള്ളത്. നിയന്ത്രണം മൂലം ഈ നേരത്ത് അധികം ആളുകളെ കയറ്റാനുമാകില്ല. അല്ലാത്ത സമയങ്ങളിൽ പത്തിൽ താഴെയാണ് യാത്രക്കാർ.
സർവീസ് വൻ നഷ്ടം
ഇന്നലെ തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ 20, പാലക്കാട് ഗുരുവായൂർ റൂട്ടിൽ 15, അമ്പലപ്പാറ റൂട്ടിൽ പത്ത്, തിരുവില്വാമല റൂട്ടിൽ 15 എന്നിവയടക്കം നൂറോളം ബസുകളാണ് ഓട്ടം നിറുത്തിയത്. രാവിലെ ഓടിയ ബസുകൾ പലതും ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. വൻ നഷ്ടം സഹിച്ച് സർവീസ് നടത്തേണ്ട അവസ്ഥയാണിപ്പോൾ.
-ബസുടമകൾ
പരാതി വന്നാൽ നടപടി
സ്വകാര്യ ബസുകൾ ഓട്ടം നിറുത്തുന്നത് യാത്രക്കാരെ ബാധിക്കുന്നതായി പരാതി ഉയർന്നാൽ നടപടിയെടുക്കും.
-മോട്ടോർ വാഹന വകുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |