അലനല്ലൂർ: വാട്ടർ അതോറിറ്റി പൈപ്പിടൽ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിനുകുറുകെ ചാലുകീറിയത് നാട്ടുകാർക്കും വാഹന യാത്രക്കാർക്കും ദുരിതമാകുന്നു. ചെത്തല്ലൂർ- മുറിയങ്കണ്ണി- പൂവത്താണി റോഡിൽ മുറിയങ്കണ്ണികടവ് മുതൽ ചെത്തല്ലൂർ വരെ അഞ്ചിലധികം ഭാഗങ്ങളിലെ ചാലുകളാണ് വാഹനങ്ങളെ അപകടത്തിൽ ചാടിക്കുന്നത്. പ്രവൃത്തി കഴിഞ്ഞ് ചാൽ താത്കാലികമായി നികത്തിയെങ്കിലും മഴ പെയ്തതോടെ മണ്ണുനീങ്ങി വലിയ കുഴികളായി. ഇതോടെ ഈ ഭാഗങ്ങൾ ഇരുചക്ര വാഹന യാത്രികരുടെ സ്ഥിരം അപകട മേഖലയായി മാറി. പ്രവൃത്തി കഴിഞ്ഞ് മാസങ്ങളായിട്ടും കുഴികളടയ്ക്കാൻ ബന്ധപ്പെട്ടർ തയ്യാറായില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
രാത്രി വരുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് പോലും ചാലുകൾ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വലിയ അപകടങ്ങൾക്ക് കാരണമാകുന്നതിന് മുമ്പ് ചാലുകൾ അടയ്ക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ചാലുകൾ മൂടാനുള്ള കരാർ പി.ഡബ്ല്യുയു.ഡി. അധികൃതർക്കാണെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വാട്ടർ അതോറിറ്റി അസി.എൻജി. ടി.എം.അഫ്സൽ ഹുസൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |