SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.36 AM IST

കൊവിഡ്; 11 ചെക്‌പോസ്റ്റുകളിലും അദ്ധ്യാപകരെ നിയോഗിച്ചു

covid

പാലക്കാട്: കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 11 അതിർത്തി ചെക്‌പോസ്റ്റുകളിലും പൊലീസിനെ സഹായിക്കുന്നതിനായി അദ്ധ്യാപകരെ നിയോഗിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് കഴിഞ്ഞദിവസം പുറപ്പെടുവിച്ചിരുന്നു. ആദ്യം വാളയാർ, വേലന്താവളം, ഗോപാലപുരം, ഗോവിന്ദാപുരം, ചെമ്മണാംപതി, മീനാക്ഷിപുരം, നടുപ്പുണി, എല്ലപെട്ടാൻകോവിൽ എന്നീ എട്ട് ചെക്‌പോസ്റ്ററുകളിലേക്ക് നിയോഗിച്ച അദ്ധ്യാപകർ 29 മുതൽ ഡ്യൂട്ടിക്കെത്തിയിരുന്നു. ബാക്കിയുള്ള ഒഴലപ്പതി, മുള്ളി, ആനക്കട്ടി ചെക്‌പോസ്റ്റുകളിലും ഇന്നലെ മുതൽ അദ്ധ്യാപകർ ഡ്യൂട്ടിക്കെത്തിയതായി അധികൃതർ അറിയിച്ചു.

ജില്ലയിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപകരെയാണ് കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യാത്രാ വിവരങ്ങൾ പരിശോധിക്കുന്നതിനും രജിസ്റ്റർ ചെയ്യാതെ വരുന്നവരെ സ്‌പോട്ട് രജിസ്‌ട്രേഷൻ ചെയ്യിപ്പിക്കുന്നതിനുമായി നിയമിച്ചിട്ടുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെയാണ് അധ്യാപകരുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ മെയ് 13 വരെയാണ് ജോലി നിശ്ചയിച്ചിട്ടുള്ളത്. ഉത്തരവ് ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ 2005 ലെ ദുരന്ത നിവാരണ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

 മാസ്‌ക് ധരിക്കാത്തതിന് 10,985 കേസുകൾ

ജില്ലയിൽ കഴിഞ്ഞ ഒരുമാസത്തിൽ മാത്രം മാസ്‌ക് ധരിക്കാതെ പൊതുസ്ഥലങ്ങളിലിറങ്ങിയതിന് 10,985 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 54,92,500 രൂപയാണ് ഈയിനത്തിൽ പിഴയായി ഈടാക്കിയത്. മാസ്‌ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പൊലീസ് പിഴ ഈടാക്കുന്നത്. വായും മൂക്കും കൃത്യമായി മറയുന്ന രീതിയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരേയാണ് കേസെടുത്തത്.

കൊവിഡ് മാനദണ്ഡം പാലിക്കാത്ത ഏഴ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെയും ഈ കാലയളവിൽ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. 2000 രൂപയാണ് വ്യാപാര സ്ഥാപന ഉടമകളിൽനിന്ന് പിഴയായി ഈടാക്കുന്നത്. കണ്ടെയ്ൻമെന്റ് സോണിൽ അതിക്രമിച്ചുകയറിയ സംഭവത്തിൽ ഒരാൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുയിടങ്ങളിൽ ശാരീരിക അകലം പാലിക്കാത്തതിനെ തുടർന്ന് 415 കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

 കഞ്ചിക്കോട് ഐനോക്‌സ് എയർ പ്രോഡക്ടസിൽ ജില്ലാ കളക്ടർ പരിശോധന നടത്തി

ദക്ഷിണേന്ത്യയിലാകെ ഓക്‌സിജൻ വിതരണം ചെയ്യുന്ന കഞ്ചിക്കോട്ടെ ഐനോക്‌സ് എയർ പ്രോഡക്ടസ് കമ്പനിയിൽ ജില്ലാ കളക്ടർ മൃൺമയി ജോഷി ശശാങ്ക് പരിശോധന നടത്തി. ഓക്‌സിജൻ നിർമിക്കുന്ന പ്രധാനപ്പെട്ട കമ്പനിയാണ് ഐനോക്‌സെന്നും പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലേക്കും ഓക്‌സിജൻ വിതരണം ഉറപ്പാക്കാൻ ഐനോക്‌സിലൂടെ കഴിയുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, എം.ഡി.എം എൻ.എം.മെഹ്‌റലി, ഡിവൈ.എസ്.പി. വി.കെ.രാജു, സ്‌പെഷ്യൽ തഹസിൽദാർ സുഷമ, ഫാക്ടറി ആൻഡ് ബോയിലേർസ് ഇൻസ്‌പെക്ടർ കണ്ണയ്യൻ, കെ. എം.എസ്.സി.എൽ മാനേജർ രാധാകൃഷ്ണൻ, വില്ലേജ് ഓഫീസർ രമേശ്, ഐനോക്‌സ് ബ്രാഞ്ച് മാനേജർ വേണുഗോപാൽ കുഞ്ഞിരാമൻ എന്നിവരും കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.