ചിറ്റൂർ: റെക്കോർഡ് ഭൂരിപക്ഷത്തോടെ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തിളക്കമാർന്ന ജയമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കൃഷ്ണൻകുട്ടിക്ക് ലഭിച്ചത്. കഴിഞ്ഞ അഞ്ചുവർഷം എം.എൽ.എ എന്ന നിലയിലും രണ്ടര വർഷം മന്ത്രിയെന്ന നിലയിലും മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്.
പതിറ്റാണ്ടുകളായി കഠിനമായ വരൾച്ച നേരിടേണ്ടി വന്ന കിഴക്കൻ മേഖലയിലെ കുടിവെളള ക്ഷാമത്തിന് ശാശ്വത പരിഹാരം കണ്ടെത്താനായത് ഭൂരിപക്ഷം കൂടുന്നതിൽ പ്രധാന കാരണമായി. എല്ലാ പഞ്ചായത്തുകളിലും മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കാനുള്ള പദ്ധതികൾക്കും തുടക്കം കുറിച്ചു. നിരവധി കനാലുകളും കുളങ്ങളും നവീകരിച്ചു. പറമ്പിക്കുളം-ആളിയാർ പദ്ധതിയിൽ നിന്ന് കണക്കുപറഞ്ഞ് തമിഴ്നാടിനോട് വെള്ളം വാങ്ങിയെടുക്കാൻ കഴിഞ്ഞതും കൃത്യമായ ജലമാനേജുമെന്റിലൂടെ കർഷിക മേഖലയിലെ വരൾച്ചാ കെടുതിക്ക് ശാശ്വത പരിഹാരം കണ്ടെത്താനായതും കർഷകരിൽ ഏറെ ആത്മവിശ്വാസവും മതിപ്പും ഉണ്ടാക്കിയിരുന്നു.
ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് അടിസ്ഥാന വികസന മേഖലകളിലും കാഴ്ചവച്ച വികസനമെല്ലാം വോട്ടായി മാറി. 33,878 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ വോട്ടർമാർ സമ്മാനിച്ചത്. ഇടതുമുന്നണി പ്രതീക്ഷയിലും കവിഞ്ഞ ഭൂരിപക്ഷമാണിത്. 2016ൽ 7285 ആയിരുന്നു ഭൂരിപക്ഷം. യു.ഡി.എഫിനൊപ്പം നിന്ന പഞ്ചായത്തുകളും ഇത്തവണ എൽ.ഡി.എഫിനൊപ്പമായി. നഗരസഭയിലും എൽ.ഡി.എഫിനായിരുന്നു മേൽക്കൈ. ഒരു പഞ്ചായത്തിൽ പോലും യു.ഡി.എഫിന് മുന്നിലെത്താനായില്ല.
ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ചിറ്റൂരിൽ യു.ഡി.എഫിന് ആഘാതമേൽക്കുന്നത്. വോട്ടണ്ണലിന്റെ തുടക്കം മുതൽ അവസാനം വരെ കൃഷ്ണൻകുട്ടി മേൽക്കേ നിലനിറുത്തി. 84,672 വോട്ട് കൃഷ്ണൻകുട്ടിക്ക് ലഭിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതന് 50794ഉം എൻ.ഡി.എ.സ്ഥാനാർത്ഥി വി.നടേശന് 14,458ഉം വോട്ട് കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |