പാലക്കാട്: കൊവിഡ് രണ്ടാംതരംഗം കൂടുതൽ ശക്തമായതോടെ അതീവ ജാഗ്രത പുലർത്തണമെന്ന് കണക്കുകൾ വൃക്തമാക്കുന്നു. രണ്ടാംതരംഗം രൂക്ഷമായതിനിടെ ജില്ലയിൽ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 91,575 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിയിലെ ആദ്യ കൊവിഡ് കേസ് മുതൽ 2021 മേയ് രണ്ടുവരെയുള്ള കണക്കാണിത്.
സമൂഹം ഒന്നടങ്കം അതീവ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. ഒന്നാംതരംഗത്തിൽ പ്രതിദിന കേസുകൾ 1000 കടന്നെങ്കിൽ രണ്ടാംതരംഗത്തിൽ 2500ന് അടുത്താണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഈ ആഴ്ച രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കും.
രോഗം ഭേദമാകുന്നവരുടെ എണ്ണവും കൂടുന്നതാണ് ഏക ആശ്വാസം. ജില്ലയിൽ ഇതുവരെ 69,547 പേരാണ് രോഗമുക്തരായത്. നിലവിൽ 22,222 പേരാണ് ആശുപത്രികളിലും വീടുകളിലും ചികിത്സയിലുള്ളത്.
മരണ നിരക്കും ഉയരുന്നു
ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി. രണ്ടാംതരംഗത്തിൽ മരണ നിരക്ക് ഉയരുന്നത് ഗൗരവകരമാണ്.
2020 ജൂൺ രണ്ടിനാണ് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 73 വയസുകാരിയായ കടമ്പഴിപ്പുറം സ്വദേശിനിയാണ് മരിച്ചത്. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ചില്ലെങ്കിൽ പ്രതിദിന കേസുയരാൻ സാദ്ധ്യതയുണ്ട്.
വേണം സ്വയം നിയന്ത്രണം
കർശന നിയന്ത്രണങ്ങളിലൂടെ കേസുകൾ കുറയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ആളുകൾ സർക്കാരിന്റെ നിർദേശം പൂർണ്ണമായി ഉൾക്കൊണ്ട് സ്വയം നിയന്ത്രണം നടപ്പാക്കണം.
കൂടുതൽ കിടക്കകളും വെന്റിലേറ്ററുകളും
ചികിത്സാ സൗകര്യവും ഒരുക്കി മരണ നിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ജില്ലയിൽ ഓക്സിജൻ ആവശ്യത്തിനുണ്ട്. കൂടുതൽ ആരോഗ്യ പ്രശ്നമുള്ളവരെ മാത്രം ആശുപത്രിയിലെത്തിച്ചും ലക്ഷണങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഇല്ലാത്തവരെ വീടുകളിലുമാണ് ചികിത്സിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ചികിത്സാ സംവിധാനം സജ്ജമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |