പാലക്കാട്: കൊവിഡ് രണ്ടാംതരംഗത്തിൽ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ് ജില്ലയിലെ ഹോട്ടലുകൾ. നിയന്ത്രണം കർശനമാക്കിയതോടെ ആളുകൾ വീടുകളിൽ ഒതുങ്ങിയതും പ്രവർത്തന സമയം കുറച്ചതും മിക്ക ഭക്ഷണശാലകളുടെയും വരുമാനത്തെ കാര്യമായി ബാധിച്ചു. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ പലതിലും വരുമാനം നാലിലൊന്നായി ചുരുങ്ങി.
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പല ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടി. ഇഫ്താർ വിഭവങ്ങളും വിരുന്നിനുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കി നോമ്പുകാലത്ത് പ്രതീക്ഷയർപ്പിച്ച വിപണിക്ക് കൊവിഡ് രണ്ടാംതരംഗം ചെറിയ വെല്ലുവിളിയല്ല ഉയർത്തുന്നത്. വൈകിട്ട് ഏഴരയോടെ ഹോട്ടലുകൾ അടക്കമുള്ളവ അടയ്ക്കണമെന്ന നിർദേശം കൂടി വന്നതോടെ ഈ മേഖലയിലുള്ള ചെറുകിട സംരംഭകർക്ക് നിരാശ മാത്രമാണ് മിച്ചം.
ജില്ലയിൽ 2500ലധികം റസ്റ്റോറന്റുകളും ഹോട്ടലുകളും പ്രവർത്തിക്കുന്നുണ്ട്. ഇവരിൽ 80% ചെറുകിട- ഇടത്തരം ഹോട്ടലുകാരാണ്. കഴിഞ്ഞ കൊല്ലത്തെ ലോക്ക് ഡൗണിന് ശേഷമുള്ള തിരിച്ചടിയിൽ നിന്ന് കരകയറുകയായിരുന്നു ഹോട്ടൽ മേഖല. പ്രതീക്ഷിക്കാത്ത സമയത്താണ് വീണ്ടും കൊവിഡ് വില്ലനായത്. നിലവിലെ സാഹചര്യത്തിൽ പലരും എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്. കൊവിഡ് ഇനിയും രൂക്ഷമായാൽ ചരക്ക് ഗതാഗതം തടസപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്. ഇത് വിലക്കയറ്റത്തിന് ഇടയാക്കിയാൽ ഹോട്ടലുകൾ പൂട്ടേണ്ടിവരുമെന്ന് വ്യാപാരികൾ പറയുന്നു.
ഓൺലൈൻ ഡെലിവറി ആപ്പ് റെഡിയായില്ല
സംസ്ഥാനത്തെ പ്രമുഖ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലകളിൽ മിക്കവരും 45 ദിവസം ഇടവേളകളിലാണ് ഹോട്ടലുകൾക്ക് പണം കൈമാറുന്നത്. വലിയ ഹോട്ടലുകളിൽ പലർക്കും പതിവ് കച്ചവടത്തിനൊപ്പം ഇത് സ്വീകാര്യമായിരുന്നെങ്കിലും നിലവിൽ പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമാണ്. ഹോം ഡെലിവറിക്കായി കെ.എച്ച്.ആർ.എ
തുടങ്ങുന്ന ആപ്പ് സംസ്ഥാനമൊട്ടാകെ പ്രവർത്തന സജ്ജമായിട്ടില്ല. ജില്ലയിൽ പാലക്കാട്, ഒറ്റപ്പാലം, മണ്ണാർക്കാട്, ആലത്തൂർ, വടക്കഞ്ചേരി എന്നിവിടങ്ങളിലാണ് ഹോം ഡെലിവറിക്ക് അല്പമെങ്കിലും സാദ്ധ്യതയുള്ളത്.
ഡെലിവറി സംവിധാനമില്ലാത്ത ചായക്കടകളും ചെറുകിട റസ്റ്റോറന്റുകളും കടുത്ത പ്രതിസന്ധിയിലാണ്. പലരും സർക്കാർ അനുവദിച്ച സമയത്ത് പോലും കട തുറക്കാത്ത സ്ഥിതിയാണ്. പലരും തൊഴിലാളികളുടെ എണ്ണം കുറച്ചും വേതനം ചുരുക്കിയുമൊക്കെയാണ് നിലനിൽക്കാൻ ശ്രമിക്കുന്നത്. ബേക്കറികളടക്കമുള്ളവ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |