കൊല്ലങ്കോട്: പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെ എത്തിച്ചേരാനൊരു വഴി എന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ ലോക്ക് ഡൗണിനും തളർത്താൻ കഴിയാത്ത വീര്യത്തോടെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി ചെമ്മണാമ്പതി-തേക്കടി വനപാത നിർമ്മാണം തുടരുകയാണ് വനവാസികൾ. ഫെബ്രുവരി 19ന് തുടങ്ങിയ നിർമ്മാണം നിലവിൽ 1140 മീറ്റർ പൂർത്തിയായി.
21.40 ലക്ഷം ചിലവിട്ടാണ് മൂന്നുമീറ്റർ വീതിയും 3,325 മീറ്റർ നീളവുമുള്ള മൺപാത നിർമ്മിക്കുന്നത്. പാതയ്ക്ക് 0.9975 ഹെക്ടർ വനം വകുപ്പ് വിട്ടുനൽകി.
കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഊരുവാസികൾ പാതവെട്ടൽ സമരം തുടങ്ങിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ സർക്കാർ ഇടപെട്ട് വനപാതയ്ക്ക് അനുകൂല നടപടി സ്വീകരിച്ചു. ഇതോടെ സമരം നിറുത്തി. വനപാത നിർമ്മാണം തൊഴിലുറപ്പിലൂടെ വനവാസികൾക്ക് വരുമാനം കൂടി ലഭിക്കുന്ന രീതിയിൽ നടത്താനും തീരുമാനമായി.
നിലവിൽ പാതയുടെ ലെവലിങ് ജോലികളാണ് നടക്കുന്നതെന്ന് തൊഴിലുറപ്പ് ഓവർസിയർ സിജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |