സംസ്ഥാനത്ത് പരിശീലനം പൂർത്തിയാക്കിയത് 4,600 പേർ
മലബാറിൽ 1900 പേർ പരിശീലനം നേടി
ജില്ലയിൽ 390 പേർ കോഴ്സ് പൂർത്തിയാക്കി
പാലക്കാട്: പ്രളയവും കൊവിഡും തൊഴിൽ മേഖലയിലുണ്ടാക്കിയ പ്രതിസന്ധി പരിഹരിക്കാൻ റീ ബിൽഡ് കേരളയുടെ ഭാഗമായി കുടുംബശ്രീ ആരംഭിച്ച 'കണക്ട് ടു വർക്ക്'' പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയത് 4600 പേർ. പരിശീലനം കഴിഞ്ഞവരിൽ 400ലധികം പേർ ഇതിനകം വിവിധ ജില്ലകളിൽ ജോലി ഉറപ്പിച്ചുകഴിഞ്ഞു.
അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് ആഗ്രഹിച്ച തൊഴിലിലേക്ക് എത്തിപ്പെടാനുള്ള സൗകര്യമൊരുക്കുകയായിരുന്നു പദ്ധതി ലക്ഷ്യം. തൊഴിൽ നഷ്ടമായവർക്കും അന്വേഷിക്കുന്നവർക്കും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കുക, അഭിമുഖ പരിശീലനം നൽകുക എന്നിവയായിരുന്നു പരിശീലന രീതി. പേഴ്‌സണൽ, പ്രസന്റേഷൻ, ഓർഗനൈസേഷൻ, സോഷ്യൽ, പ്രൊഫഷണൽ സ്‌കിൽസ് എന്നിങ്ങനെ വിവിധ മേഖലകളിലും പരിശീലനം നൽകി.
14 ജില്ലകളിലായി 152 ബ്ലോക്കുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലന കേന്ദ്രം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ ഓരോ കേന്ദ്രത്തിലും ശരാശരി 30 പേർക്കാണ് പരിശീലനം നൽകിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ഉൾപ്പെടുന്ന മലബാർ ജില്ലകളിലായി ആകെ 61 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. 120 മണിക്കൂറാണ് പരിശീലന കാലാവധി.
ജില്ലയിൽ ആകെ 13 കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ആദ്യ ബാച്ചിൽ നിന്ന് 390 പേർ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങി. പരിശീലനം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ജോബ് ഫെയറുകളും പ്ലേസ്മെന്റ് ഡ്രൈവുകളും സംഘടിപ്പിച്ചിരുന്നു. അതിലൂടെ 50 ഓളം പേർക്ക് ജോലി ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ കൊവിഡ് പ്രതിസന്ധി മാറിയാൽ അടുത്ത ബാച്ചിന് പരിശീലനം ആരംഭിക്കുമെന്ന് കുടുംബശ്രീ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |