പാലക്കാട്: അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ പരക്കെ നാശനഷ്ടം. അട്ടപ്പാടി, മണ്ണാർക്കാട്, ഒറ്റപ്പാലം, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ വ്യാപക കൃഷിനാശമെന്ന് റിപ്പോർട്ട്. ശക്തമായ മഴയിൽ ജില്ലയിൽ ഇതുവരെ 30 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. ഒരു വീട് പൂർണമായും തകർന്നു. പട്ടാമ്പി താലൂക്കിൽ 13, മണ്ണാർക്കാട്, ആലത്തൂർ താലൂക്കുകളിൽ 6 വീതം, ഒറ്റപ്പാലം താലൂക്കിൽ 3, ചിറ്റൂർ അട്ടപ്പാടി താലൂക്കുകളിൽ ഓരോ വീടുകൾക്കുമാണ് ഭാഗികമായി കേടുപാടുകൾ സംഭവിച്ചത്. പാലക്കാട് താലൂക്കിലെ ഒരു വീട് പൂർണമായി തകർന്നു. കഴിഞ്ഞദിവസം ആരംഭിച്ച മഴ ഇന്നലെ ഉച്ചവരെ തോരാതെ പെയ്തത് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ കാരണമായി. ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെങ്കിലും വരും ദിവസങ്ങളിലും സംസ്ഥാനത്ത മഴ ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര സാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പൊതുജനം ജാഗ്രതയോടെ ഇരിക്കണം, താഴ്ന്ന പ്രദേശത്തുള്ളവർ, പുഴയോരങ്ങളിലും നദിക്കരയിലും താമസിക്കുന്നവർ, ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഉള്ളവർ എന്നിവർ അടിയന്തരഘട്ടത്തിൽ മാറി താമസിക്കാൻ തയ്യാറായി ഇരിക്കണമെന്നും ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകുന്നു.
കാഞ്ഞിരപ്പുഴ ഡാം: റിവർ സ്ലുയിസ് ഉയർത്തി
കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ റിവർ സ്ലുയിസ് ഇന്നലെ ഉച്ചയോടുകൂടി 35 സെന്റീമീറ്ററാക്കി ഉയർത്തി. ഈ സാഹചര്യത്തിൽ കാഞ്ഞിരപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കാഞ്ഞിരപ്പുഴ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്ന ചെക്ക് ഡാം വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് മുമ്പ് റിവർ സ്ലുയിസ് ഉയർത്തിയിരുന്നത്.
ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ല
ജില്ലയിൽ നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ എക്‌സിക്യൂട്ടീവ് എൻജിനീയർമാരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ജില്ലയിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലെർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് യാതൊരു ഭീഷണിയും നിലവിലില്ലെന്നും യോഗം വിലയിരുത്തി.
ലഭിച്ചത് 68.46 എം.എം മഴ
കഴിഞ്ഞ ദിവസം രാവിലെ എട്ടു മുതൽ ഇന്നലെ രാവിലെ എട്ടുവരെ ജില്ലയിൽ ലഭിച്ചത് 68.46 മില്ലിമീറ്റർ മഴ. എറ്റവും കൂടുതൽ പട്ടാമ്പിയിലാണ്, 138.2 എം.എം മഴയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പറമ്പിക്കുളത്ത്, 20 മില്ലിമീറ്റർ. പാലക്കാട് (47 എം.എം), മണ്ണാർക്കാട് (58), ഒറ്റപ്പാലം (90.4), ആലത്തൂർ (62.2), ചിറ്റൂർ (35), കൊല്ലങ്കോട് (40.4), തൃത്താല (125) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
കൺട്രോൾ റൂമുകൾ തുറന്നു
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു. നമ്പറുകൾ; പാലക്കാട് കളക്ടറേറ്റ് - 04912505292, ആലത്തൂർ താലൂക്ക് - 04922 222324, ചിറ്റൂർ താലൂക്ക് - 0492 3224740, ഒറ്റപ്പാലം താലൂക്ക് - 04662 244322, പട്ടാമ്പി താലൂക്ക് - 0466 2214300, മണ്ണാർക്കാട് താലൂക്ക് - 04924 222397, പാലക്കാട് താലൂക്ക് - 0491 2505770, അട്ടപ്പാടി താലൂക്ക് - 04924254517.
അട്ടപ്പാടിയിൽ വ്യാപക കൃഷിനാശം
ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും അഗളി കുറുക്കൻകുണ്ട് പ്രദേശത്തെ പതിനഞ്ചോളം കർഷകരുടെ പതിനായിരക്കണക്കിന് ഏത്തവഴകൾ നിലംപൊത്തി. സ്ഥലം പാട്ടത്തിനെടുത്തും വായ്പ വാങ്ങിയും വിളവിറക്കിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി. കൊവിഡും ലോക് ഡൗണും മൂലം വിലത്തകർച്ച നേരിടുന്ന സമയത്താണ് ഇരുട്ടടിയായി മഴയെത്തിയത്. കുലയ്ക്കാറായ വാഴകളും, മൂപ്പെത്താത്ത വാഴക്കുലകളുമാണ് നശിച്ചതിൽ ഏറെയും. വട്ടുള്ളത്തിൽ തോമസ്, എരുമത്താനത്ത് ഷാജു, പാലക്കാട്ടിൽ അനീഷ്, ജിനീഷ്, എരുമത്താനത്ത് ജോസ് തുടങ്ങി പതിനഞ്ചോളം കർഷകർക്ക് വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനപ്രതിനിധികൾ ഇടപെട്ട് നഷ്ടപരിഹാരം ലഭ്യമാക്കിയില്ലെങ്കിൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാകും പ്രദേശത്തെ കർഷകർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |