ഒറ്റപ്പാലം: വിറക് ഉപയോഗിച്ച് മൃതദേഹങ്ങൾ കത്തിക്കുന്ന ശ്മശാനങ്ങളിൽ പ്രതിസന്ധി. മൃതദേഹങ്ങളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ പാമ്പാടി, ഷൊർണൂർ എന്നിവിടങ്ങളിലെ ശ്മശാനം നടത്തിപ്പുകാർ വിറക് തേടിയുള്ള ഓട്ടത്തിലാണ്. ഷൊർണൂരിൽ നഗരസഭയുടെ കീഴിൽ ഭാരതപ്പുഴയുടെ തീരത്ത് പ്രവർത്തിക്കുന്ന ശാന്തിതീരം ശ്മശാനത്തിൽ വിറക് പ്രതിസന്ധി വലയ്ക്കുന്നതായി നടത്തിപ്പുകാർ പറയുന്നു.
കൊവിഡ് രണ്ടാം വരവിൽ മരണസംഖ്യ കൂടിയതോടെ ശാന്തിതീരം മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്. ഒരു മൃതദേഹം കത്തിക്കാൻ 50 കിലോ വിറക് വേണ്ടിവരും. ഒരു ടൺ വിറകിൽ രണ്ട് മൃതദേഹം ദഹിപ്പിക്കാനാകും. ഒരു മൃതദേഹം പൂർണമായും കത്തിതീരാൻ രണ്ടര മുതൽ മൂന്നുമണിക്കൂർ വരെ സമയമെടുക്കും. കൊവിഡ് ബാധിച്ച് മരിച്ചവരുടേതടക്കം പ്രതിദിനം നിരവധി മൃതദേഹങ്ങളാണ് ഇവിടെയെത്തുന്നത്. കഴിഞ്ഞ ദിവസം എത്തിയത് 19 മൃതദേഹങ്ങളാണ്.
മൃതദേഹം കത്തിക്കാൻ പുളി, മാവ് മുതലായ മരങ്ങളുടെ വിറകാണ് ഉപയോഗിക്കുക. സമീപ പ്രദേശങ്ങളിലെ വിറക് പേട്ടകളിൽ നിന്നാണ് ശ്മശാനങ്ങളിലേക്ക് ആവശ്യമായ വിറക് എത്തിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗണിൽ പേട്ടകൾക്ക് പൂട്ടുവീണത് തിരിച്ചടിയായി. രാപ്പകൽ ചിതകളെരിയുന്ന ശ്മശാനങ്ങളിൽ വിറക് ക്ഷാമം ഗൗരവമായ പ്രതിസന്ധിയാണ്. ഇത് മറികടക്കാൻ ബന്ധപ്പെട്ടവരുടെ സഹായവും ഇടപെടലും വേണമെന്നാണ് ശ്മശാനക്കാർ പറയുന്നത്.
അതിനിടെ ശ്മശാനം ജീവനക്കാർക്കും കൊവിഡ് പടരുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതെങ്കിലും ആറു ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി ഷൊർണൂരിലെ ശ്മശാനക്കാർ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |