പാൽ സംഭരണ പ്രതിസന്ധി നീങ്ങുന്നു
രണ്ട് ദിവസത്തിനകം ഉച്ചയ്ക്ക് ശേഷവും പാൽ സംഭരിക്കും
പാലക്കാട്: മിൽമയുടെ പാൽ സംഭരണ പ്രശ്‌നത്തിന് പരിഹാരമാകുന്നു. അധിക പാൽ മിൽമ പാൽപ്പൊടിയാക്കാൻ ആന്ധ്രയിലേക്ക് പാൽ അയച്ചു തുടങ്ങി. ആന്ധ്രയിലെ ചിറ്റൂർ പാൽപൊടി ഫാക്ടറിയിലേക്കാണ് മലബാർ മേഖലാ യൂണിയൻ ഇന്നലെ പാൽ അയക്കുന്നത്. 60,000 ലിറ്റർ പാലാണ് ഇന്നലെമാത്രം കയറ്റിയയച്ചത്. ഇതോടെ സംഘങ്ങളിലൂടെ രണ്ട് ദിവസത്തിനകം ഉച്ചയ്ക്ക് ശേഷവും പാൽ എടുക്കാൻ കഴിയുമെന്ന് മിൽമ അധികൃതർ വ്യക്തമാക്കി.
ലോക്ക് ഡൗണിൽ പാലിന്റെയും പാൽ ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞതും പാൽ സംഭരണം കൂടിയതുമാണ് പ്രതിസന്ധിയിലാക്കിയത്. ചൊവ്വാഴ്ച മുതൽ ഉച്ചയ്ക്ക് ശേഷമുള്ള പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് മിൽമ നിർദ്ദേശം നൽകിയിരുന്നു. മലബാർ മേഖലാ യൂണിയനുകീഴിൽ ആകെ 90,000 ക്ഷീരകർഷകരാണുള്ളത്. ഏറ്റവും കൂടുതൽ പേർ പാലക്കാട് ജില്ലയിലാണ്, 20,000. നിലവിൽ മേഖലാ യൂണിയന്റെ ശരാശരി പ്രതിദിന പാൽ സംഭരണം എട്ടു ലക്ഷം ലിറ്ററാണ്. വിപണനം നാലു ലക്ഷം ലിറ്റർ മാത്രം. മലബാർ യൂണിയന് കീഴിൽ അധികമായി വരുന്ന പാൽ എറണാകുളം, തിരുവനന്തപുരം ജില്ലകളിലേക്ക് കൊടുക്കുന്നതിന് പുറമേ തമിഴ്‌നാട്ടിലേക്ക് അയച്ച് പാൽപ്പൊടിയും നെയ്യുമാക്കി മാറ്റുകയാണ് ചെയ്യുക.
നിലവിൽ എറണാകുളത്തും തിരുവനന്തപുരത്തും പാൽ ഉത്പാദനം കൂടുതലാണ്. അവിടെയും അധിക പാൽ ആവശ്യമില്ല. ലോക്ക്ഡൗൺ മൂലം തമിഴ്‌നാട്ടിലേക്കും കർണാടകത്തിലേക്കും കാര്യമായി പാൽ കൊണ്ടുപോകാനാകുന്നില്ല. ലോറികൾ പോയിവരാനുള്ള തമിഴ്‌നാട് അനുമതി വേഗത്തിൽ ലഭിക്കാത്തതാണ് കാരണം. ഇതോടെയാണ് സംഭരണം നിർത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായത്. നിലവിൽ ആന്ധ്രയിലേക്ക് കൂടി പാൽ എത്തിക്കാൻ കഴിഞ്ഞതോടെ കൂടുതൽ പാൽ സംഭരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ക്ഷീരകർഷകർക്ക് വലിയ തിരിച്ചടിയാകുമെങ്കിലും മറ്റ് വഴികളില്ലാത്തതിനാലാണ് മിൽമ ഇത്തരമൊരു തീരുമാനമെടുത്തത്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ ഫാക്ടറികളിൽ എത്തിച്ചാണ് നിലവിൽ പാൽപ്പൊടി, നെയ്യ് എന്നിവ ഉണ്ടാക്കുന്നത്. ഈ ഫാക്ടറികളിൽ വിവിധ യൂണിയനുകളിൽ നിന്ന് പാൽ എത്തുന്നു. അവിടെയും ലോറികൾ കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.
കെ.എസ്.മണി, ചെയർമാൻ, മലബാർ മേഖല യൂണിയൻ.
കർഷകരുടെ പ്രയാസം മനസിലാക്കി പാൽ ഉടൻ സംഭരിക്കാനുള്ള ശ്രമത്തിലാണ് മിൽമ. ആന്ധ്രയിലേക്ക് പാൽ എത്തിക്കാനായത് വലിയ നേട്ടമാണ്. ഈ ആഴ്ച തന്നെ കർഷകരുടെ മുഴുവൻ പാലും സംഭരിക്കും.
എസ്.നിരീഷ്, മിൽമ പാലക്കാട് ഡെയറി മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |