പാലക്കാട്: ലോക്ക് ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ ഈ അദ്ധ്യയന വർഷവും വിദ്യാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നത് സ്‌കൂൾ വിപണിയെ ആശ്രയിക്കുന്ന വ്യാപാരികൾക്ക് തിരിച്ചടിയായി.
കഴിഞ്ഞ വർഷം സ്‌കൂളുകൾ അടഞ്ഞുകിടന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയ്ക്കുണ്ടായത്. ഇത്തവണ അതിൽ നിന്ന് കരകയറാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും കൊവിഡിന്റെ രണ്ടാംവരവ് എല്ലാം തകർത്തു. ബാഗ്, കുട, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ തുടങ്ങിയവയുടെ വിപണനം നടക്കുന്ന സമയമാണിത്. സാധാരണ ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലാണ് കൂടുതൽ കച്ചവടം നടക്കാറുള്ളത്. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് വിപണികളിലും തിരക്കേറും. ഗോവ, ഗുജറാത്ത് തുടങ്ങി അന്യസംസ്ഥാനങ്ങളിൽ നിന്നുമാണ് നോട്ടുപുസ്തകങ്ങളും മറ്റും എത്തുന്നത്.
ചൈനയിൽ കൊവിഡ് പടർന്നതോടെ അവിടെ നിന്നുള്ള ബാഗ് ഇറക്കുമതി നിലച്ചു. തുടർന്ന് 15% അധികം ബാഗുകളാണ് കഴിഞ്ഞ വർഷം ചെറുകിട വ്യാപാരികൾ ജില്ലയിൽ നിർമ്മിച്ചത്. ലോക്ക് ഡൗൺ വന്നതോടെ അവയെല്ലാം കെട്ടിക്കിടക്കുകയാണ്.
ജില്ലയിൽ പട്ടാമ്പി, പള്ളിപ്പുറം, മണ്ണാർക്കാട്, കൊടുമ്പ്, ഓലശേരി എന്നിവിടങ്ങളിലാണ് പ്രധാനമായും ബാഗ് നിർമ്മാണം നടക്കുന്നത്. പാലക്കാട് നഗരത്തിൽ മാത്രം 50-60 യൂണിറ്റുണ്ട്. ബാങ്ക് വായ്പയെടുത്തും മറ്റുമാണ് പലരും വ്യവസായം നടത്തുന്നത്. കൊവിഡ് മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് മേഖലയ്ക്കുണ്ടായത്.
ജില്ലയിൽ 350ൽ അധികം ബാഗ് നിർമ്മാണ യൂണിറ്റുണ്ട്. എല്ലാവരും പ്രതിസന്ധിയിലാണ്. രോഗവ്യാപനം കുറഞ്ഞാൽ ഓണമാകുമ്പോഴേക്കും ഹൈസ്‌കൂൾ ക്ലാസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.
-ഇബ്രാഹിം എ.നാസർ സിൻസിയർ, ബാഗ് മൊത്തവ്യാപാരി, പാലക്കാട്.
കഴിഞ്ഞ വർഷം ഓൺലൈൻ വഴി രണ്ടുലക്ഷം രൂപയുടെ സാധനങ്ങൾ മാത്രമാണ് വിറ്റത്. ഇത്തവണ അതുമില്ല. രോഗവ്യാപനം കഴിഞ്ഞ് സ്കൂളുകൾ തുറന്നെങ്കിൽ മാത്രമേ ഇനി സാദ്ധ്യതയുള്ളൂ.
-ഹരിദാസ് മച്ചിങ്ങൽ, മൊത്തവിതരണ വ്യാപാരി, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |