പാലക്കാട്: കൊവിഡ് വ്യാപനം തടയുന്നതിന് ലോക് ഡൗണും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ജില്ലയിൽ കൊവിഡ് കേസുകൾ കുറയാത്തത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. ജില്ലയിൽ രോഗവ്യാപനം കൂടിയ 57 പഞ്ചായത്തുകളും നാല് നഗരസഭകളും പൂർണമായും അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോഴും കേസുകളിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നില്ല. അതിനാൽ, വ്യാപനം കുറയ്ക്കാൻ ജനങ്ങൾ വീടുകളിൽ സ്വയം മുൻകരുതലുകളും പ്രതിരോധവും കർശനമാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയിൽ 19,595 പേർക്ക് കൊവിഡ് പോസിറ്റീവായി. ദിവസനേ രോഗം സ്ഥീരികരിക്കുന്നവരുടെ എണ്ണം മൂവായിരത്തിനും മുകളിലാണ്. 3165, 3145, 1871, 3105, 2709, 2560, 3040 എന്നിങ്ങനെയാണ് ഒരാഴ്ചക്കിടെയുള്ള കണക്ക്. കൂടുതൽ രോഗികൾ പാലക്കാട് നഗരസഭ പരിധിയിലാണ്.
നിലവിൽ ടി.പി.ആർ 30ന് താഴെയാണെങ്കിലും ആശങ്കയകലുന്നില്ലെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞാൽ മാത്രമേ രോഗം നിയന്ത്രണവിധേയമായെന്ന് പറയാൻ കഴിയുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.
മരണനിരക്ക് കൂടുന്നതും ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ജില്ലയിൽ 2020 മാർച്ച് മുതൽ കഴിഞ്ഞ ദിവസം വരെ ആകെ 378 പേരാണ് കൊവിസ് മൂലം മരിച്ചത്. കഴിഞ്ഞരണ്ടു ദിവസങ്ങളിലായി 35 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. നിലവിൽ ജില്ലയിൽ 575872 പേർ വാക്‌സിൻ സ്വീകരിച്ചു. കൊവിഷീൽഡും കൊവാക്‌സിനും സ്വീകരിച്ചവരുടെ ആകെ കണക്കാക്കിത്. ഇതിൽ 418795 പേർ ഒന്നാംഡോസും 157077 പേർ രണ്ടാംഡോസും സ്വീകരിച്ചു.
6000 ഡോസ് കോവിഷീൽഡ് ലഭ്യമായി
ജില്ലയ്ക്ക് 6000 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ലഭ്യമായ പുതിയ സ്റ്റോക്ക് ഉപയോഗിച്ച് ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലെ 45 മുതൽ 60 വരെയും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കുത്തിവെപ്പ് എടുക്കുക. വാക്‌സിൻ ഇന്ന് വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് നൽകുകയും തിങ്കളാഴ്ച കുത്തിവെപ്പ് എടുക്കേണ്ടവർക്ക് അറിയിപ്പ് നൽകുകയും ചെയ്യും. ജില്ലയിൽ 1844 വരെ പ്രായമുള്ളവർക്ക് കുത്തിവെപ്പ് നടത്തുന്നതിനായി ആകെ 69000 ഡോസ് വാക്സിനാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ആദ്യത്തെ തവണ 42,000 ഡോസും രണ്ടാംതവണ 27000 ഡോസും ലഭ്യമായി. ഇതുവരെ 1769 പേർ ഒന്നാം ഡോസ് കുത്തിവെപ്പ് എടുത്തു. മെയ് 17 നാണ് കുത്തിവെപ്പ് ആരംഭിച്ചത്. അസുഖബാധിതർക്കാണ് മുൻഗണന നൽകുന്നത്.
സമ്പർക്ക വ്യാപനവും ഉറവിടം അറിയാത്ത കൊവിഡ് കേസുകളുടെ എണ്ണവും നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. സമ്പർക്ക വ്യാപനത്തിൽ ഭൂരിഭാഗവും വീട്ടിലും കുടുംബങ്ങളിലുമാണ്. ഇത് നിയന്ത്രണവിധേയമായാൽ മാത്രമേ ജില്ലയിൽ കൊവിഡ് വ്യാപനം കുറയൂ. അതിനാൽ വീട്ടുകാർ സ്വയം മുൻകരുതലും പ്രതിരോധവും കർശനമാക്കിയാൽ മാത്രമേ വ്യാപനം കുറയ്ക്കാനാവൂ.
ജില്ലാ ആരോഗ്യവകുപ്പ്, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |