പാലക്കാട്: ക്ഷീരകർഷകർക്ക് ആശ്വാസമായി മിൽമ മുഴുവൻ പാലും സംഭരിച്ച് തുടങ്ങി. ഇന്നലെ മുതൽ ഉച്ചയ്ക്ക് ശേഷമുള്ള മുഴുവൻ പാലും സംഘങ്ങൾ വഴി അളന്നു. ഇതോടെ അഞ്ച് ദിവസത്തെ പ്രതിസന്ധിക്ക് പരിഹാരമായി.
ലോക്ക് ഡൗണിനെ തുടർന്ന് വില്പന കുറഞ്ഞതോടെ ഉച്ചയ്ക്ക് ശേഷം പാൽ എടുക്കുന്നത് മിൽമ നിറുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം 80% പാൽ സംഭരിച്ചു. എങ്കിലും കർഷകരുടെ പ്രതിസന്ധി തുടർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജെ.ചിഞ്ചുറാണി എന്നിവരുമായി മിൽമ മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്.മണി കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.
ത്രിതല പഞ്ചായത്തുകൾ, ട്രൈബൽ കമ്മ്യൂണിറ്റി, അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകൾ, വൃദ്ധസദനങ്ങൾ, കൊവിഡ് ആശുപത്രികൾ, അങ്കണവാടികൾ എന്നിവിടങ്ങളിൽ പാൽ വിതരണം ചെയ്യാൻ സർക്കാർ നടപടിയെടുക്കും. മിൽമയുടെ അധിക പാൽ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വാങ്ങി വിതരണം ചെയ്യും.
ട്രിപ്പിൾ ലോക് ഡൗൺ തുടരുന്ന മലപ്പുറം ഒഴികെ മറ്റ് ജില്ലകളിൽ പാലിന്റെയും ഇതര ഉല്പന്നങ്ങളുടെയും വിപണനത്തിൽ പുരോഗതിയുണ്ട്. തിരുവനന്തപുരം, എറണാകുളം മേഖലാ യൂണിയനുകൾ മലബാറിൽ നിന്ന് പാൽ സ്വീകരിക്കും. ഇതോടൊപ്പം പ്രതിദിനം രണ്ടുലക്ഷം ലിറ്റർ പാൽ പൊടിയാക്കി നൽകാമെന്ന് തമിഴ്നാട്ടിലെയും കർണാടകയിലെയും ഫാക്ടറികൾ സമ്മതിച്ചിട്ടുണ്ടെന്ന് മിൽമ അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |