വടക്കഞ്ചേരി: മാരക രാസപദാർത്ഥങ്ങളടങ്ങിയ മത്സ്യം താലൂക്കിന്റെ പല ഭാഗങ്ങളിലായി വില്പന നടത്തുന്നതായി പരാതി.
അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന മത്സ്യങ്ങളുടെ ഗുണനിലവാര പരിശോധനയിൽ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് ആരോഗ്യവകുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല.
അഴുകിയ മത്സ്യമാണ് ഐസിട്ട് പലയിടത്തും വില്പന നടത്തുന്നത്. മത്സ്യത്തിൽ രാവസവസ്തു ചേർത്ത് വിൽക്കുന്നത് തടയാൻ കർശന നടപടി മുമ്പ് സ്വീകരിച്ചിട്ടുണ്ടെങ്കിലും നിലവിൽ പരിശോധന കുറവാണ്. ലോക്ഡൗൺ കാരണം സംസ്ഥാനത്ത് ഇപ്പോൾ മത്സ്യവിപണിയും തകർച്ചയിലാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ടൺ കണക്കിന് മീൻ കേരളത്തിലെത്തുന്നു. 280 രൂപയ്ക്കാണ് ഒരു കിലോ ഗുജറാത്തി മത്തി വിൽക്കുന്നത്. രാസവസ്തു സാന്നിദ്ധ്യം കണ്ടെത്താനുള്ള ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണിയുടെ ഭാഗമായി മാർക്കറ്റുകൾ, ഹാർബറുകൾ, ചെക്ക് പോയിന്റുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന പോലും മറികടന്നാണ് മത്സ്യം വിപണിയിലെത്തുന്നത്.
സെൻട്രൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്) പുറത്തിറക്കിയ ക്വിക്ക് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ച് മീനുകളിൽ ഫോർമാലിനും അമോണിയയും അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനമുണ്ടെങ്കിലും പൂർണമായി നടപ്പാകുന്നില്ലെന്ന് പരാതിയുണ്ട്. നിരന്തര പരിശോധനയെ തുടർന്ന് രാസവസ്തുക്കളുടെ സാന്നിദ്ധ്യം മുമ്പ് കുറഞ്ഞെങ്കിലും ലോക്ഡൗണിൽ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചതിനെ മുതലെടുക്കുകയാണ് വില്പനക്കാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |