SignIn
Kerala Kaumudi Online
Thursday, 25 April 2024 5.44 AM IST

തിരിച്ചുവരവിന് സമയമെടുക്കും; കട്ടപ്പുറത്തായി ബസ് വ്യവസായം

bus

പാലക്കാട്: ആദ്യ ലോക്ഡൗണിൽ നടുവൊടിഞ്ഞ സ്വകാര്യ ബസ് വ്യവസായം കഷ്ടിച്ച് കരകയറുന്നിനിടെയാണ് ചക്രമൊടിക്കാനായി രണ്ടാം ലോക്ഡൗൺ വന്നത്. 30ന് ലോക്ക് ഡൗൺ പിൻവലിച്ചാലും നിലവിലെ പ്രതിസന്ധിയെ മറികടക്കുക എളുപ്പമാകില്ലെന്നാണ് സൂചന. ഇന്ധനച്ചെലവും നികുതിയും അറ്റകുറ്റച്ചെലവും ഒത്തുപോകാതെ വിഷമിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം ഭയന്ന് ജനം ബസ് യാത്ര ഒഴിവാക്കിയാൽ വലിയ തിരിച്ചടി നേരിടേണ്ടി വരും.

കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്തെ 500ൽ അധികം സ്വകാര്യ ബസുകൾ നിരത്തുകളിൽ നിന്ന് പിൻവാങ്ങി. ബസ് വ്യവസായം കൂടുതൽ നഷ്ടത്തിലായാൽ ഇനിയും കൊഴിഞ്ഞുപോക്കുണ്ടാകും.

ജില്ലയിൽ 1200ഓളം സ്വകാര്യ ബസുകളുണ്ട്. ഇതിൽ 600ഓളം ബസുകളും ടൗൺ സർവീസാണ് നടത്തുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് നിലവിൽ 300ഓളം ബസുകൾ ജി.ഫോം നൽകിയിരിക്കുകയാണെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.ഗോപിനാഥൻ അറിയിച്ചു. ഓട്ടം നിലച്ചതോടെ പുതിയ ജോലി അന്വേഷിക്കേണ്ട സാഹചര്യത്തിലാണ്​​ തൊഴിലാളികൾ. ലോക്​ഡൗൺ നിർദേശം കർശനമാക്കിയതോടെ നിറുത്തിയിട്ട ബസുകൾ പലതും തുരുമ്പുപിടിച്ചും വള്ളിച്ചെടി പടർന്നും നശിക്കുകയാണ്. ഇത് നിരത്തിലിറക്കാൻ ഇരട്ടി ചെലവ് വേണ്ടിവരും.

ഓർമ്മയാകുന്ന നല്ല കാലം

ഒരു ബസിൽ രണ്ട് ക്ലീനർ ഉൾപ്പെടെ നാലുപേർ, ചില ബസുകളിൽ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ തൊഴിലാളികൾ ജോലി ചെയ്തിരുന്ന നല്ല കാലം ഓർമ്മയാകുകയാണ്. ബസ് വ്യവസായം നഷ്ടത്തിലേക്ക് അതിവേഗം കുതിക്കുന്നതിനിടെ തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു. 1200 ബസുകളിലായി ജില്ലയിലാകെ 6000ത്തോളം ജീവനക്കാരുണ്ട്.

ജീവനക്കാരുടെ ശമ്പളവും ഇന്ധന ചെലവും മറ്റ് അറ്റകുറ്റപ്പണികളും കഴിഞ്ഞും ലാഭമുണ്ടാക്കിയ ബസ് വ്യവസായം ഇപ്പോൾ നഷ്ടത്തിലാണ്. 15 വർഷം കഴിഞ്ഞ ബസുകൾ സർവീസ് നടത്താൻ പാടില്ലെന്ന നിയമം വന്നതോടെ പലരും 30-45 ലക്ഷം ചെലവഴിച്ച് പുതിയ വാഹനം വാങ്ങി റോഡിലിറക്കുകയായിരുന്നു. ലോണെടുത്ത് ബസ് വാങ്ങിയവർക്ക് ശരാശരി 60,000 രൂപ തിരിച്ചടവുണ്ടാകും. അടിക്കടി ഉയരുന്ന ഇന്ധന വിലയും തൊഴിലാളികൾക്ക് കൂലിയുമൊക്കെ കൊടുത്ത് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് 2020ൽ കൊവിഡ് വന്നുകയറിയത്.

കൊവിഡ് ആദ്യം മാറ്റിയെടുത്തത് ജനങ്ങളുടെ സഞ്ചാര ശീലത്തെയാണ്. വൈറസിനെ പേടിച്ച് ആളുകൾ പൊതുഗതാഗതം ഒഴിവാക്കി, സ്വകാര്യ വാഹനങ്ങളായി യാത്ര. ഒന്നാം കൊവിഡ് കാലത്തിന് പിന്നാലെ സെക്കൻഡ് വാഹന വിപണിയിലടക്കം വലിയ കുതിപ്പുണ്ടായത് ഇതിെന്റ ഭാഗമാണ്. അതെല്ലാം അതിജീവിച്ച് കട്ടപ്പുറത്ത് നിന്നിറങ്ങിയ സ്വകാര്യ ബസുകൾ വീണ്ടും അതേ അവസ്ഥയിലെത്തി. ഇനിയൊരു തിരിച്ചുവരവിനെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലെന്ന് ബസുടമകൾ പറയുന്നു. ഇനി എത്ര പേർ ഈ മേഖലയിലേക്ക് തിരിച്ചുവരുമെന്ന് അറിയില്ല. നികുതി അടക്കുന്നതിന് ഒരു മാസംകൂടി സാവകാശം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്ഡൗൺ കാലത്തെ പോലെ നികുതി ഒഴിവാക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

മീൻ മുതൽ ബിരിയാണി വരെ

ബസ് വ്യവസായം നഷ്ടത്തിലായതോടെ പലരും മറ്റു ജോലി തേടേണ്ട അവസ്ഥയിലാണ്. ബസുകളിൽ ഡ്രൈവർമാരായി ജോലി ചെയ്തിരുന്ന പലരും ഇപ്പോൾ ചരക്ക് ലോറികൾ ഓടിക്കുന്നു. ചിലർ റോഡരികിൽ ഭക്ഷണം വിൽക്കുന്നു. ഹോട്ടൽ ജോലി, മീൻ കച്ചവടം, ബിരിയാണി വില്പന, പെയിന്റ്, കെട്ടിട നിർമ്മാണ ജോലി തുടങ്ങിയ മേഖലയിലേക്ക് മാറിയവരുമുണ്ട്.

ഉപജീവനത്തിന് മറ്റു വഴികളില്ലാത്തതാണ് കാരണം. ലോക്ക് ഡൗൺ പിൻവലിച്ച് ബസുകളോടാൻ തുടങ്ങിയാൽ, ജനങ്ങളുമായി കുടുതൽ ബന്ധപ്പെടുന്ന ബസ് ജീവനക്കാരെ വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.