പാലക്കാട്: ഭാഗ്യം വിറ്റ് ജീവിക്കുന്നവർ എന്ന പേര് മാത്രമേ ഉള്ളൂ, നിർഭാഗ്യം വിടാതെ പിന്തുടരുന്ന ജീവിതമാണ് ലോട്ടറി വില്പനക്കാരുടേത്. കൊവിഡ് രണ്ടാംതരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ലോട്ടറി വില്പനക്കാർ. സംസ്ഥാനത്ത് 55,500 ഏജന്റുമാരും ഒന്നര ലക്ഷത്തിലധികം വില്പനക്കാരുമുണ്ടെന്നാണ് ഒൗദ്യോഗിക കണക്ക്. രേഖകളിൽ ഇടംപിടിക്കാത്തവരും നിരവധി.
ഏറ്റവും കൂടുതൽ ലോട്ടറി വില്പന പാലക്കാടാണ്. പാലക്കാട് താലൂക്കിൽ മാത്രം 7000ത്തിലധികം ഏജൻസികളുണ്ട്. പട്ടാമ്പി, ചിറ്റൂർ, ഒറ്റപ്പാലം താലൂക്കുകളിലും വാളയാർ, മീനാക്ഷിപുരം, വേലന്താവളം എന്നിങ്ങനെ അതിർത്തി പ്രദേശങ്ങളിലെ എജൻസികളും കൂടിയാകുമ്പോൾ 12000ത്തിലധികം വരും. നടന്നുവില്പന നടത്തു കാൽലക്ഷം പേരുമുണ്ട് ജില്ലയിൽ. ചില്ലറ വില്പന നടത്തുന്നവരിൽ ഏറെയും അംഗപരിമിതരും മറ്റ് ജോലിക്ക് പോകാനാകാത്തവരുമാണ്. ഭാഗ്യക്കുറി വകുപ്പിന്റെയും വെൽഫെയർ ബോർഡിന്റെയും കണക്കിൽ ഇവരിൽ പലരുമില്ലാത്തതിനാൽ ആനുകൂല്യമൊന്നും ലഭിക്കില്ല. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് അടിയന്തര സഹായമായി 1000 രൂപ സർക്കാർ നൽകിയിരുന്നു. കൂടാതെ 2500 രൂപയുടെ തിരിച്ചടവില്ലാത്ത സഹായവും.
ഇത്തവണ ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ പ്രഖ്യാപിച്ചതല്ലാതെ മറ്റ് ആനൂകൂല്യങ്ങമൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഭാഗ്യം കെട്ടിക്കിടക്കുന്നു
ലോക്ക് ഡൗണോടെ കഴിഞ്ഞാഴ്ചകളിൽ നറുക്കെടുക്കേണ്ട സ്ത്രീശക്തി, അക്ഷയ, നിർമ്മൽ, കാരുണ്യ പ്ലസ്, ഭാഗ്യമിത്ര തുടങ്ങിയ ടിക്കറ്റുകൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിഷുബംബറും നറുക്കെടുക്കാനുണ്ട്. പാലക്കാട് നഗരത്തിലും ഒലവക്കോടും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോൾ സെയിൽ ഏജൻസികളിൽ 45,000 ടിക്കറ്റ് വരെ വില്പന നടത്തുന്നവരുണ്ട്. നൂറുമുതൽ 2500 ടിക്കറ്റുകൾ വരെ ചെറിയ ഏജൻസികൾ വില്പന നടത്താറുണ്ട്. നടന്ന് വിൽക്കുന്നവർ പ്രതിദിനം 60 മുതൽ 100 ടിക്കറ്റും വിൽക്കാറുണ്ട്.
ലോക്ക് ഡൗൺ പിൻവലിച്ചാലും മേഖല തിരിച്ചുവരാൻ സമയമെടുക്കും. ആഴ്ചയിൽ മൂന്നുദിവസമായി നറുക്കെടുപ്പ് ചുരുങ്ങിയേക്കുമെന്നാണ് സൂചന. കട വാടകയ്ക്കും ജീവനക്കാരുടെ ശമ്പളത്തിനുമായി നല്ലൊരു തുക ചെലവുണ്ട്. ഇതിനിടെ കച്ചവടം നടന്നില്ലെങ്കിൽ ഏജൻസി ഉടമസ്ഥരുടെ പ്രതിസന്ധി ഇരട്ടിയാകും. താൽക്കാലിക ആശ്വാസമെന്ന നിലയ്ക്ക് ടിക്കറ്റ് വില കുറയ്ക്കണമെന്നാണ് ഏജൻസികളുടെ ആവശ്യം.
ക്ഷേമനിധി അർഹർ
1. പ്രതിമാസം 10,000 അല്ലെങ്കിൽ ത്രൈമാസം 30,000 രൂപയ്ക്ക് ടിക്കറ്റ് വാങ്ങുന്ന ലോട്ടറി ഏജന്റുമാർ അല്ലെങ്കിൽ വില്പനക്കാർ.
2. അർഹത നേടുന്നവർ 50 രൂപ നൽകി അംഗത്വമെടുക്കണം. പ്രതിമാസം 50 രൂപ നൽകി അംഗത്വം നിലനിറുത്തണം
സഹായ പദ്ധതികൾ
പ്രതിവർഷം ചികിത്സാ സഹായം: 3,000 രൂപ
ഗുരുതര രോഗികൾക്ക്: 20,000
പ്രസവം: 5,000
വിവാഹം: 5,000
സ്കോളർഷിപ്പ്: 25,000
അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക്: 1,00,000
(കൂടാതെ വിവിധ ക്ഷേമ പെൻഷനുകളും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |