പാലക്കാട്: കടുത്ത നിയന്ത്രണം പ്രഖ്യാപിച്ചിട്ടും ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. വ്യാപനം കണക്കിലെടുത്ത് 55 പഞ്ചായത്തുകളിലും നാല് നഗരസഭകളിലും ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണമാണ്. മേയ് 16 മുതൽ 24 വരെ ഒരാഴ്ചയ്ക്കുള്ളിൽ 24,048 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ദിവസവും മൂവായിരത്തിനടുത്താണ് കൊവിഡ് രോഗികൾ. മരണനിരക്കും ഉയരുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. 27,260 പേർ രോഗമുക്തരായി. അടച്ചിട്ട പഞ്ചായത്തുകളിൽ പൊലീസിന്റെ കർശന പരിശോധന തുടരുകയാണ്.
പല ജില്ലകളിലും രോഗികളുടെ എണ്ണം കുറയുമ്പോഴും പാലക്കാട് നിയന്ത്രണം കർശനമായി പാലിക്കാത്തത് പ്രതിസന്ധിയാകുകയാണെന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളിലും സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ഗ്രാമങ്ങളിൽ കൊവിഡ് പടർന്ന് പിടിക്കുന്നതാണ് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നത്. അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളാണ് പൂർണമായും അടച്ചിട്ടിരിക്കുന്നത്. ഇവിടങ്ങളിൽ ടി.പി.ആർ കുറഞ്ഞെങ്കിലും ആശ്വാസിക്കാനായിട്ടില്ല. അടച്ചിട്ട പഞ്ചായത്തുകളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ ഏഴ് മുതൽ പകൽ രണ്ടുവരെ തുറക്കാം. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |