പാലക്കാട്: ജില്ലയിൽ കുളമ്പരോഗ പ്രതിരോധ കുത്തിവയ്പ്പ് മുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. വാക്സിൻ ഇല്ലാത്തതിൽ നിലവിൽ ലക്ഷണം കണ്ടുതുടങ്ങിയാൽ പോലും കുത്തിവയ്പ്പ് നടത്താൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ കന്നുകാലികളിൽ രോഗം വരാതിരിക്കാൻ ക്ഷീര കർഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുശൂർ ജില്ലകളിൽ രോഗവ്യാപനം കൂടുതലാണ്. നിലവിൽ ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. അവസാനമായി കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഡിസംബർ ജനുവരി മാസങ്ങളിലാണ്. 73 കേസുകളാണ് അന്ന് റിപ്പോർട്ട് ചെയ്തത്.
വർഷത്തിൽ ആറുമാസം കൂടമ്പോൾ രണ്ടുതവണ കന്നുകാലികളിൽ കുളമ്പരോഗ പ്രതിരോധ കുത്തിവയ്പ് നടത്തിയാൽ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാനാകൂ. കഴിഞ്ഞ നവംബറിൽ ആരംഭിക്കേണ്ട കുത്തിവയ്പ്പ് ഇപ്പോഴും നീണ്ടപോകുകയാണ്. ജില്ലയിൽ 1.76 ലക്ഷം കന്നുകാലികളാണ് ആകെയുള്ളത്.
വാക്സിൻ ലഭ്യമല്ല
കൊവിഡ് പ്രതിസന്ധി മൂലം കുത്തിവയ്പിന് ആവശ്യമായ വാക്സിൻ ലഭ്യമായിട്ടില്ല. കേന്ദ്ര സർക്കാരാണ് വാക്സിൻ അനുവദിക്കേണ്ടത്. രോഗം പടരുന്ന സാഹചര്യത്തിൽ വാക്സിൻ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ് യജ്ഞം ആരംഭിക്കും. രോഗബാധ കണ്ടെത്തിയാലുടൻ അടുത്തുള്ള മൃഗാശുപത്രിയിൽ വിവരമറിയിക്കണം.
-ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, പാലക്കാട്.
രോഗകാരണം
കന്നുകാലികൾ, പന്നി, ആട് തുടങ്ങിയ മൃഗങ്ങളെ ബാധിക്കുന്ന വൈറസ് രോഗമാണിത്. രോഗം ബാധിച്ച മൃഗങ്ങളുടെ ചർമ്മത്തിൽ വൈറസുണ്ടാകും. രോഗബാധയുള്ള മൃഗങ്ങളുമായോ അവയുടെ വിസർജ്യം, മാംസം, സ്രവം, പാൽ തുടങ്ങിയവയുമായോ ഉള്ള സമ്പർക്കം മൂലവും രോഗം പടരാം. പുല്ല്, വൈക്കോൽ, തൊഴുത്തിലെ മറ്റു വസ്തുക്കൾ തുടങ്ങി പാൽപാത്രങ്ങളിലൂടെ വരെ വൈറസ് മറ്റു മൃഗങ്ങളിലേക്ക് പകരും.
ലക്ഷണങ്ങൾ
ശക്തമായ പനി. നാക്ക്, മോണ എന്നിവിടങ്ങളിൽ ദ്രാവകം നിറഞ്ഞ കുമിളകൾ പ്രത്യക്ഷപ്പെടും. ഇവ പിന്നിട് വ്രണങ്ങളാകും.
വായിൽ നിന്ന് ഉമിനീർ നൂലപോലെ ഒലിക്കും. തീറ്റ തിന്നാൻ മടികാണിക്കുക. കുളമ്പുകൾക്കിടയിലൽ വ്രണങ്ങൾ പ്രത്യക്ഷപ്പെടും.
നിയന്ത്രണ മാർഗം
തൊഴുത്ത് വൃത്തിയായി പരിപാലിക്കാൻ ശ്രദ്ധിക്കുക. ഉണങ്ങിയ, വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക. ദിവസം രണ്ടനേരമെങ്കിലും അണുനാശിനി കൊണ്ട് (പൊട്ടാസ്യം പെർമാംഗനേറ്റ്, ക്ലോറിൻ, അക്രിഫ്ളിവിൻ) വായ, കുളമ്പ് എന്നിവ കഴുകുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |