മണ്ണാർക്കാട്: പുറത്തിറങ്ങാതെ വീട്ടിലിരിക്കുക എന്നതാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിലും ലോക്ക് ഡൗണിലും ആപ്തവാക്യം. നിലവിലെ സാഹചര്യത്തിൽ ആളുകൾ കൂടുതലായി വീട്ടകങ്ങളിലേക്ക് ഒതുങ്ങുമ്പോൾ ഏറ്റവുമധികം പ്രതിസന്ധിയിലായ മേഖലകളിൽ മുൻനിരയിലാണ് ട്രാവൽ ആന്റ് ടൂറിസം മേഖല.
മറ്റു പല മേഖലകൾക്കും ഇളവ് ലഭിക്കുമ്പോൾ നിയന്ത്രണങ്ങൾ കടുകട്ടിയായി തുടരുന്ന മേഖലയാണിത്. അത്യാവശ്യത്തിന് ഒഴികെയുള്ള യാത്ര അടുത്ത കാലത്തൊന്നും ആളുകൾ ചിന്തിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വർഷത്തെ ഒന്നാം ലോക്ക് ഡൗൺ മുതൽ സ്ഥിതി പ്രതികൂലമായിട്ടും ഈ മേഖലയിൽ തൊഴിലെടുക്കുന്നവരെ സർക്കാർ പരിഗണിക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
മേഖലയ്ക്ക് ഇനിയും ഇളവ് നൽകിയില്ലെങ്കിൽ 14 മാസമായി പൂട്ടിക്കിടക്കുന്ന ഓഫീസുകളിലെ ലക്ഷകണക്കിന് വിലവരുന്ന ഉപകരണങ്ങൾ നശിക്കുകയും സംരംഭകരും തൊഴിലാളികളുമടക്കം ആയിരക്കണക്കിന് പേർ വഴിയാധാരമാകുകയും ചെയ്യും. എല്ലാവിധ സാമ്പത്തിക ഇടപാടും ബാങ്ക് വഴി ആയതിനാൽ ബാങ്കുകൾ തുറക്കുന്ന ദിവസങ്ങളിലെങ്കിലും തുറന്ന് പ്രവർത്തിക്കാൻ അനുമതി വേണം. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ, പാസ്പോർട്ട് ഓഫീസ്, വിദേശ യാത്രയ്ക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കുന്നതിനുള്ള സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നതിനാൽ ടിക്കറ്റും മറ്റു യാത്രാ സഹായങ്ങളും നൽകുന്നതിന് ട്രാവൽ മേഖലയെ അവശ്യ സർവീസിൽ ഉൾപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.
പ്രതിഷേധിച്ചു
ട്രാവൽ ആന്റ് ടൂറിസം മേഖലയോടുള്ള അവഗണനയിൽ ചെറുകിട ട്രാവൽ ഏജൻസികളുടെ കൂട്ടായ്മയായ സെൽഫ് എംപ്ലോയ്ഡ് ട്രാവൽ ഏജന്റ്സ് ഓഫ് കേരള (എസ്.ഇ.ടി.എ.കെ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മേഖലയ്ക്ക് നിയമാനുസൃത ഇളവ് നൽകണമെന്നും അവശ്യ സർവീസായി പരിഗണിക്കണമെന്നും ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ്, സെക്രട്ടറി ജോബി ജോസ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |