പാലക്കാട്: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയിൽ) കൊച്ചിമംഗളൂരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി അന്തിമ ഘട്ടത്തിൽ. ജില്ലയിൽ കൂറ്റനാട് മുതൽ വാളയാർ വരെയുള്ള ചാർജിംഗ് പൂർത്തിയായി. പദ്ധതി കമ്മിഷൻ ചെയ്യുന്നതിന്റെ മുന്നോടിയായാണ് കൂറ്റനാട് മുതൽ വാളയാർ വരെയുള്ള 94 കിലോമീറ്ററിൽ ഗ്യാസ് നിറച്ച് ചാർജിംഗ് പൂർത്തിയാക്കിയത്.
പൈപ്പുകളിൽ നിന്ന് ഓക്സിജന്റ സാന്നിദ്ധ്യം പൂർണമായി ഒഴിവാക്കിയാണ് ഗ്യാസ് നിറയ്ക്കുന്നത്. ഉടൻ പദ്ധതി കമ്മിഷൻ ചെയ്യും. ആദ്യഘട്ടത്തിൽ കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലേക്ക് നേരിട്ട് ഗ്യാസെത്തിക്കും. തുടർന്ന് പാലക്കാട് നഗരത്തിലും പിന്നീട് ഗ്രാമങ്ങളിലേക്കും പൈപ്പിലൂടെ ഗ്യാസ് എത്തും. ഇതിന് മുന്നോടിയായി ഗെയിലിന്റെ പ്രവൃത്തി പൂർത്തിയായിട്ടുണ്ട്.
ഈ ലൈനിൽ നിന്ന് സബ് സ്‌റ്റേഷൻ വഴി വീടുകളിലേക്കും വാഹനങ്ങളിലേക്കുമുള്ള (ലോക്കൽ കണക്ഷൻ) വിതരണ ചുമതല ഇന്ത്യൻ ഓയിൽ കോർപറേഷനാണ്. അദാനി ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. ഇതിന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
കൊച്ചി–കൂറ്റനാട്–മംഗലാപുരം വഴി 444 കിലോമീറ്റർ ആണ് ഗെയിൽ പൈപ്പ് ലൈനിന്റെ ആകെ ദൂരം. ഏഴ് ജില്ലകളിലൂടെയാണ് പദ്ധതി കടന്ന് പോകുന്നത്.
ആറിടത്ത് ഗെയിൽ സ്റ്റേഷൻ
ഗ്യാസ് കമ്പനികളിലും വീടുകളിലും എത്തിക്കാനായി ജില്ലയിൽ ആറ് സ്ഥലത്താണ് ഗെയിൽ സ്റ്റേഷൻ സ്ഥാപിക്കുന്നത്. ദേശമംഗലം, വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ, പുതുശേരി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ. പുതുശേരിയിലെ സ്റ്റേഷൻ നിർമ്മാണം ആരംഭിച്ചു. ഇവിടെ നിന്ന് വൈകാതെ കഞ്ചിക്കോട് വ്യവസായ മേഖലയ്ക്ക് ഗ്യാസെത്തിക്കും. മറ്റ് സ്ഥലങ്ങളിലും സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ പദ്ധതിയുടെ ആദ്യഘട്ടം സെപ്തംബറിൽ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |