മംഗലംഡാം: കോളനി വഴിയിൽ പോത്തംതോട്ടിൽ നിർമ്മിച്ചിട്ടുള്ള പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിച്ച് മഴക്കാലത്ത് പുറം ലോകവുമായി ബന്ധപ്പെടാനുള്ള വഴിയൊരുക്കണമെന്ന് തളികക്കല്ലിലെ ആദിവാസികൾ. പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും അപ്രോച്ച് റോഡ് നിർമ്മാണം നടക്കുന്നില്ലെന്നാണ് പരാതി. വേഗത്തിൽ പണി തീർത്തില്ലെങ്കിൽ കാലവർഷം ശക്തമായാൽ തോട് കരകവിഞ്ഞ് പ്രവൃത്തി മുടങ്ങും.
ഇരുഭാഗത്തേക്കും അപ്രോച്ച് റോഡും പാലത്തിന് കൈവരികളും നിർമ്മിക്കേണ്ടതുണ്ട്. 26 മീറ്റർ നീളമുണ്ട് പാലത്തിന്. പുഴയിൽ രണ്ട് പില്ലറുകൾ ഉൾപ്പെടെ നാല് തൂണിലാണ് നിർമ്മാണം. മൂന്നര മീറ്റർ ഉയരവും അതിൽ കൂടുതൽ വീതിയുമുണ്ട്. തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കാൻ ചെരിച്ചാണ് പാലം പണിതിട്ടുള്ളത്.
പോത്തംതോട്ടിൽ പാലം വന്നാൽ ചികിത്സയ്ക്കും മറ്റും വാഹനം കോളനിയുടെ കൂടുതൽ അടുത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
2004 ആഗസ്റ്റ് അഞ്ചിന് തോട് മുറിച്ച് കടക്കുന്നതിനിടെ മലവെള്ളപ്പാച്ചിലിൽ ഏഴു വയസുകാരി മരിച്ചിരുന്നു. വെള്ളിക്കുളങ്ങര ആനപ്പാന്തം കോളനിയിലെ രാമന്റെ മകൾ മിനിമോളാന്ന് മരിച്ചത്. തളികക്കല്ലിലെ ബന്ധുവീട്ടിൽ വിരുന്നെത്തിയതായിരുന്നു. ഈ സംഭവത്തോടെയാണ് പോത്തംതോട്ടിൽ പാലമെന്ന ആവശ്യം ശക്തമായത്. 2007 ജൂണിൽ വനം വകുപ്പ് നേരിട്ട് കോളനിയിലേക്ക് റോഡും പാലവും നിർമ്മിക്കാൻ ശ്രമം തുടങ്ങിയെങ്കിലും അതിവർഷത്തിൽ റോഡ് മലവെള്ളത്തിൽ ഒലിച്ചുപോയി. അതോടെ വനം വകുപ്പും പണി നിറുത്തി.
മൂപ്പൻ രാഘവൻ റോഡിനായുള്ളെ ശ്രമം പിന്നേയും തുടർന്നു. വാർഡംഗം മുതൽ പ്രധാനമന്ത്രി വരെയുള്ളവർക്ക് നിവേദനവുമായി ഓഫീസുകൾ കയറിയിറങ്ങി. ഒടുവിൽ കോടതിയെ സമീപിച്ചാണ് കോളനി വികസനത്തിന് അഞ്ചുകോടി നേടിയെടുത്തത്. കോളനിയിൽ വീടുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |