ചിറ്റൂർ: 40 ദിവസത്തിന് ശേഷം കൊവിഡ് മാനദണ്ഡത്തിൽ ഇളവ് വരുത്തി തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയപ്പോൾ ജില്ലയിലെ ബാറുകളുടെയും വിദേശമദ്യ ഔട്ട് ലെറ്റുകളുടെയും മുമ്പിൽ വൻ ജനക്കൂട്ടം ഒഴുകിയെത്തി.
ഔട്ട് ലെറ്റ് തുറക്കുന്ന സമയത്തിന് മണിക്കൂറുകൾക്ക് മുമ്പേ ജനം തടിച്ചുകൂടിയിരുന്നു. പൊലീസ് ഇടപെടലിനെ തുടർന്ന് ആളുകൾ ക്യൂ പാലിച്ചെങ്കിലും കിലോമീറ്ററോളം ക്യൂ നീണ്ടു. പക്ഷെ ക്യൂവിൽ ഒട്ടും സാമൂഹിക അകലമോ കൊവിഡ് മാനദണ്ഡമോ പാലിക്കാത്ത അവസ്ഥയാണ് എല്ലായിടത്തും ദൃശ്യമായത്.
അതിർത്തിലെ മേനോൻപാറ ബിവറേജ് ഔട്ട് ലെറ്റിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. ഗോപാലപുരത്തെ ബാറിന് മുമ്പിലും മദ്യം വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. കൊഴിഞ്ഞാമ്പാറയിലേയും ചിറ്റൂരിലേയും ബാറുകൾക്ക് പ്രാദേശിക ലോക്ക് ഡൗൺ പിൻവലിക്കാത്തതിനാൽ തുറന്നിരുന്നില്ല. തമിഴ്നാട്ടിൽ മദ്യ ഷാപ്പുകൾ തുറക്കാത്തതും കൊഴിഞ്ഞാമ്പാറ ബാർ തുറക്കാത്തതുമാണ് മേനോൻ പാറയിൽ തിരക്ക് വർദ്ധിക്കാനിടയാക്കിയത്.
ശനി, ഞായർ സമ്പൂർണ ലോക് ഡൗണാണെന്നതും തിരക്കിന് കാരണമായി. ഔട്ട്‌ലെറ്റുകളിലെ വൻ വില്പന നേരത്തെ തന്നെ മുന്നിൽ കണ്ടിരുന്ന അധികൃതർ പരമാവധി മുന്നൊരുക്കം നടത്തിയിരുന്നു. നാലുദിവസം മുമ്പ് ഔട്ട് ലെറ്റുകളിൽ കൂടുതൽ സ്റ്റോക്കെത്തിക്കുകയും വേഗത്തിൽ വില്പനയ്ക്ക് അതിവേഗം കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നവരെ ബില്ലിഗ് വിഭാഗത്തിൽ നിയോഗിക്കുന്നതുൾപ്പെടെയുള്ള നടപടി സ്വീകരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |