പാലക്കാട്: കൊവിഡ് മൂന്നാംതരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമായി. സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സാ സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് മുഖ്യപരിഗണന. രണ്ടാംതരംഗത്തിലെ രോഗികളെക്കാൾ ഇരട്ടി മൂന്നിൽ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ചികിത്സാസൗകര്യം വർദ്ധിപ്പിക്കുന്നതെന്ന് ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോർട്ട് യൂണിറ്റ് (ഡി.പി.എം.എസ്.യു) നോഡൽ ഓഫീസർ ഡോ.മേരി ജ്യോതി അറിയിച്ചു.
ജില്ലാശുപത്രി, അഞ്ച് താലൂക്കാശുപത്രികൾ, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാങ്ങോട് കേരള മെഡി.കോളേജ്, കിൻഫ്ര, പ്ലാച്ചിമട കവിഡ് ചികിത്സാ കേന്ദ്രം, റെയിൽവേ ആശുപത്രി, ഇ.എസ്.ഐ എന്നിവിടങ്ങളിലാണ് ചികിത്സാസൗകര്യം വർദ്ധിപ്പിക്കുക.
1076 കിടക്കകളും 524 ഓക്സിജൻ കിടക്കകളും 185 ഐ.സി.യു കിടക്കകളും 32 നോൺ ഇൻവാസീവ് വെന്റിലേറ്ററുകളും 62 ഇൻവാസീവ് വെന്റിലേറ്ററുകളും സജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. സ്വകാര്യ ആശുപത്രികളിൽ 983 കിടക്കകളും 558 ഓക്സിജൻ കിടക്കകളും 356 ഐ.സി.യു കിടക്കകളും 49 നോൺ ഇൻവാസീവ് വെന്റിലേറ്ററുകളും 65 ഇൻവാസീവ് വെന്റിലേറ്ററുകളും കൊവിഡ് രോഗികൾക്കായി സജ്ജമാക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ജില്ലയിലെ ഒമ്പത് സർക്കാർ ചികിത്സാ കേന്ദ്രങ്ങളിലായി 572 സാധാരണ കിടക്കകളും 19 സ്വകാര്യ ആശുപത്രികളിലായി 932 കിടക്കകളുമാണുള്ളത്. സർക്കാർ ആശുപത്രികളിൽ 184 ഓക്സിജൻ ബെഡ്, 140 ഐ.സി.യു ബെഡ്, 24 നോൺ ഇൻവാസീവ് വെന്റിലേറ്ററുകൾ, 40 ഇൻവാസീവ് വെന്റിലേറ്ററുകൾ, സ്വകാര്യ ആശുപത്രികളിൽ 521 ഓക്സിജൻ ബെഡുകൾ, 204 ഐ.സി.യു ബെഡുകൾ, 52 നോൺ ഇൻവാസീവ് വെന്റിലേറ്ററുകൾ, 62 ഇൻവാസീവ് വെന്റിലേറ്ററുകൾ എന്നിങ്ങനെയാണുള്ളത്.
മൂന്നാംതരംഗം നേരിടാൻ 10 സി.എഫ്.എൽ.ടി.സികൾ, നാല് സി.എസ്.എൽ.ടി.സികൾ, 60 ഡൊമിസിലറി കെയർ സെന്ററുകൾ എന്നിവ പര്യാപ്തമാണെന്നുമാണ് കണക്കുകൂട്ടൽ.
കുട്ടികൾക്കുള്ള ചികിത്സാ സൗകര്യം വർദ്ധിപ്പിക്കും
കുട്ടികളിൽ രോഗബാധയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് പീഡിയാട്രിക് വാർഡുകളിലെ ചികിത്സാ സൗകര്യവും വർദ്ധിപ്പിക്കും. പീഡിയാട്രിക് വാർഡിൽ 119 കിടക്കകൾ, 111 ഓക്സിജൻ ബെഡ്, 33 ഐ.സി.യുകൾ എന്നിങ്ങനെ വർദ്ധിപ്പിക്കും. വെന്റിലേറ്റർ സൗകര്യവും സജ്ജമാക്കും. ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ 70ഉം ആലത്തൂരിൽ 20ഉം ഓക്സിജൻ കിടക്കകളാണ് സജ്ജമാക്കുന്നത്. പ്ലാച്ചിമട ചികിത്സാകേന്ദ്രത്തിൽ 25 ഐ.സി.യു ബെഡും സജ്ജമാക്കും. നിലവിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ 67 കിടക്കയുൾപ്പെടെ വിവിധ ആശുപത്രികളിലായി പീഡിയാട്രിക് വാർഡിൽ 109 കിടക്കകൾ, 21 ഓക്സിജൻ ബെഡുകൾ, എട്ട് ഐ.സി.യുകൾ, വെന്റിലേറ്റർ സൗകര്യം എന്നിവ കൊവിഡ് ചികിത്സയ്ക്കായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |