പാലക്കാട്: ലോക്ഡൗൺ പിൻവലിച്ച് പൊതുഗതാഗതം പുനഃരാരംഭിച്ചെങ്കിലും ഒറ്റ, ഇരട്ട അക്ക നിയന്ത്രണങ്ങളിൽപ്പെട്ട് നട്ടം തിരിയുകയാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം. ഇതോടൊപ്പം ഇരുന്നുമാത്രം യാത്ര ചെയ്യണമെന്ന കർശന നിർദേശവും പാലിക്കണം. ഇന്ധന വില വർദ്ധനയും കൂടിയാകുമ്പോൾ ഭീമമായ നഷ്ടം സഹിച്ച് സർവീസ് നടത്താനാവില്ലെന്ന നിലപാടിലാണ് ബസുടമകൾ.
ലോക് ഡൗൺ പിൻവലിച്ചതിന് ശേഷമുള്ള രണ്ടുദിവസവും ജില്ലയിലാകെ എട്ട് സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. ജൂലായ് പകുതിയോടെ മാത്രമേ കൂടുതൽ ബസുകൾ നിരത്തിലിറങ്ങൂവെന്നാണ് ഉടമകൾ പറയുന്നത്. ഒറ്റ, ഇരട്ട അക്കം അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവിസ് നടത്തണമെന്നാണ് സർക്കാർ നിർദേശം. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിരത്തിൽ ബസുകളുടെ തിരക്കൊഴിവാക്കാനാണ് ഈ ക്രമീകരണം.
കൊവിഡ് പ്രതിസന്ധിക്കിടെ നഷ്ടം കാരണം മിക്ക ബസുകളും സർവീസ് നടത്താത്ത അവസ്ഥയാണ്. അതിനാൽ ഇത്തരമൊരു ക്രമീകരണത്തിെന്റ ആവശ്യമില്ലെന്നാണ് ബസുടമകളും തൊഴിലാളികളും പറയുന്നത്. നിർദേശം മേഖലയെ കൂടുതൽ ദുരിതത്തിലാക്കും. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊല്ലങ്കോട്- പാലക്കാട്, പാലക്കാട്- തൃശൂർ റൂട്ടുകളിൽ രണ്ട് ബസുകൾ വീതം ആകെ എട്ട് സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും ഇന്ധനത്തിനുള്ള വരുമാനം പോലും ലഭിച്ചില്ല. വിരലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ബസിൽ കയറിയത്. റോഡ് നികുതിയിളവ് അനുവദിച്ചാൽ പോലും നിലവിലെ സാഹചര്യത്തിൽ സർവിസ് ലാഭമല്ല.
അവഗണന അവസാനിപ്പിക്കണം
സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ അവഗണിക്കുകയാണെന്ന് ഉടമകൾ പറയുന്നു. ഒന്നരമാസമായി ഓട്ടം നിറുത്തിയിട്ട്. നികുതിയിളവ്, ഡീസൽ സബ്സിഡി തുടങ്ങിയ ആവശ്യമൊന്നും അംഗീകരിച്ചില്ല. ഇതിനിടയിലാണ് നമ്പർ ക്രമീകരണം. ഇൻഷ്വറൻസ് പ്രീമിയം തുക കുറക്കണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല.
ഇന്ധനവില പ്രതിദിനം വർദ്ധിക്കുകയാണ്. ഈ നിരക്കിൽ ഡീസൽ നിറച്ച് സർവീസ് നടത്തുമ്പോൾ ജീവനക്കാരുടെ ശമ്പളമടക്കം പ്രതിദിനം ഒരു ബസിന് ശരാശരി 8000 രൂപ ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ചെലവ് വേറെ. ഇത്രയും നഷ്ടം സഹിച്ച് സർവീസ് മുന്നോട്ടുകൊണ്ടുപോകാനാകില്ല.
-ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |