ഒറ്റപ്പാലം: 40 ദിവസം നീണ്ട ലോക്ക് ഡൗൺ നാളുകളിൽ ഒറ്റപ്പാലത്തെ വിശപ്പറിയിക്കാതെ ഊട്ടിയ പാഥേയത്തിന്റെ കഥ പങ്കിടുകയാണ് പ്രിയദർശിനി കലാസാംസ്കാരിക വേദി. പ്രതിദിനം വിഭവ സമൃദ്ധിയോടെ 500-600 പൊതിച്ചോർ വിശക്കുന്നവർക്ക് മുന്നിലെത്തിച്ച സേവന നന്മ ഇവർക്ക് പറയാനുണ്ട്.
പ്രിയദർശിനിയുടെ സാമൂഹിക അടുക്കളയിൽ നിന്ന് 15000ത്തിൽ പരം പൊതിച്ചോറാണ് 40 ദിവസമായി വിതരണം ചെയ്തത്. നിരാലംബരായവർ മുതൽ പാതയോരത്ത് നാടിന്റെ കാവലാളുകളായി നിലയുറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ വരെ ഈ പൊതിച്ചോറിന് നന്ദി പറഞ്ഞു. ദീർഘദൂര വാഹന ഡ്രൈവർമാർ വഴിയരികിൽ കാത്തുനിന്ന 'പൊതിച്ചോറി"ന് മുന്നിൽ നന്ദിയോടെ ബ്രേക്ക് ചവിട്ടി.
പൊതിച്ചോറൊരുക്കാൻ അടുക്കളയിൽ 20ൽ പരം സന്നദ്ധ പ്രവർത്തകർ അദ്ധ്വാനിച്ചു. സേവനം കണ്ട് അടുക്കളയിലേക്ക് അണമുറിയാതെ ഒട്ടേറെ പേരുടെ വിഭവ സഹായമെത്തി. ലോക്ക് ഡൗൺ പിൻവലിച്ചതോടെ സമൂഹ അടുക്കള നിറുത്തി. വാരാന്ത്യ ലോക്ക് ഡൗൺ തുടർന്നതോടെ ഇന്നലെ വീണ്ടും വിതരണം പുനഃരാരംഭിച്ചതായി വേദി പ്രസിഡന്റ് എൻ.കെ.ജയരാജൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |