പാലക്കാട്: ലോക് ഡൗണിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ആനകൾക്കും ഇത് ദുരിതകാലം. പുറത്തേക്കുള്ള സഞ്ചാരമില്ലാതെ കെട്ടുതറിയിൽ ഒരു മദപ്പാട് കാലം മുഴുവൻ തള്ളിനീക്കേണ്ട ഗതികേടിലാണ് നാട്ടാനകൾ. മേയ് മുതൽ നാലുമാസമാണ് ആനകളുടെ മദപ്പാട് കാലം.
നിയന്ത്രണം നിലനിൽക്കുന്നതിനാൽ പറമ്പിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അപൂർവം ലഘുനടത്തത്തിലാണ് ചില ആനകളെങ്കിലും ഓരോ ദിവസവും തള്ളി നീക്കുന്നത്. ജില്ലയിൽ ആകെ 32 നാട്ടാനകളുണ്ട്. ഇതിൽ ഒരു പിടിയാന ഉൾപ്പെടെ 30 എണ്ണം സ്വകാര്യ വ്യക്തികൾക്ക് കീഴിലും രണ്ടെണ്ണം ദേവസ്വത്തിന് കീഴിലുമാണ്.
മദപ്പാട് കാലം നാട്ടാനകൾ വ്യത്യസ്ത രുചി നുകരാൻ ആഗ്രഹിക്കുന്ന സമയം കൂടിയാണ്. കാലവർഷാരംഭത്തിലും കർക്കിടക മാസത്തിലും ആനകൾക്ക് സുഖചികിത്സ പതിവുണ്ടെങ്കിലും ഈ വർഷം സാമ്പത്തിക മാന്ദ്യം കാരണം അതിനും സാദ്ധ്യതയില്ലെന്ന് ആനയുടമകൾ പറയുന്നു. ആനകൾക്ക് ദിവസവും കുറഞ്ഞത് ആറുമുതൽ 10 കി.മീ വരെ നടക്കേണ്ടതുണ്ട്. ഇപ്പോൾ രാവിലെയോ വൈകിട്ടോ പാപ്പാന്മാരുടെ മേൽനോട്ടത്തിൽ പറമ്പിന് ചുറ്റുമുള്ള ചെറുനടത്തം മാത്രമേ സാദ്ധ്യമാകൂ.
എല്ലാ നാട്ടാനകളെയും ഇങ്ങനെ നടത്തിക്കാൻ പല ഉടമസ്ഥർക്കും സ്ഥല സൗകര്യവുമില്ല. കൊവിഡിന് മുമ്പ് ആനകളെ പാപ്പാന്മാർ വഴിനീളെ നടത്തുന്ന പതിവുണ്ടായിരുന്നു. പഴവും ചക്കയും കരിമ്പുമൊക്കെ ആ യാത്രയിൽ കിട്ടും. ഇപ്പോൾ പുല്ലും പട്ടയും മാത്രമായി തീറ്റ.
15 വയസ് കഴിഞ്ഞ് യൗവനാരംഭമായ ഏതൊരാനക്കും മദം ഉണ്ടാകാം. മദപ്പാട് കാലത്ത് ഹോർമോൺ വ്യത്യാസമനുസരിച്ച് ആനയുടെ ശരീരത്തിലുണ്ടാകുന്ന അമിത ഉൗർജം പലതരത്തിലാണ് പുറത്തുവിടുന്നത്. ചില ആനകൾ അക്രമാസക്തരാകും. ലോക്ഡൗണിൽ സഞ്ചാര സ്വാതന്ത്ര്യം പരിമിതപ്പെട്ട സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ പാപ്പാൻമാർക്ക് നിർദേശം നൽകിയതായി ഫോറസ്റ്റ് അധികൃതർ പറയുന്നു.
ആനകളുടെ ക്ഷേമം അന്വേഷിക്കാൻ കമ്മിഷൻ വേണമെന്ന്
1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ആനകൾ വംശനാശത്തിന്റെ വക്കിലാണ്. കാട്ടാനയും നാട്ടാനയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. 2010 മുതൽ 2019 വരെ കാലയളവിൽ 850ൽ അധികം കാട്ടാനകൾ പല കാരണങ്ങളാൽ ചരിഞ്ഞു. നാട്ടാനകളുടെ എണ്ണം ഈ കാലയളവിൽ പകുതിയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 113 കാട്ടാന ഇല്ലാതായി.
സംസ്ഥാനത്ത് നിലവിൽ 478 നാട്ടാനകൾ മാത്രമാണുള്ളത്. അതിൽ പകുതിയോളവും വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. 2017ൽ നടന്ന കണക്കെടുപ്പിൽ സംസ്ഥാനത്ത് പിടി-കൊമ്പൻ ആനകളുടെ ആനുപാതം കുറയുന്നതായി കണ്ടെത്തിയിരുന്നു. നിലവിൽ 50:1 ആനുപാതമാണുള്ളത്. ഇത് ആനകളുടെ അതിജീവനത്തിന് ഭീഷണിയാണ്. ആനകളുടെ ക്ഷേമത്തെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ വെക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |