കോങ്ങാട്: പഞ്ചായത്തിൽ നെൽപ്പാടങ്ങൾ വ്യാപകമായി തരം മാറ്റുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മാത്രം 50 ഹെക്ടറിലധികം ഭൂമിയാണ് മറ്റു കൃഷികൾക്കായി തരം മാറ്റിയിട്ടുള്ളത്. അഞ്ചുവർഷം മുമ്പ് നെൽകൃഷി 250 ഹെക്ടർ ആയിരുന്നത് ഇപ്പോൾ 195 ഹെക്ടറായി കുറഞ്ഞു. പ്രധാനമായും കവുങ്ങ് നട്ടുകൊണ്ടുള്ള കൃഷിക്കായാണ് ഭൂമി തരം മാറ്റിയിട്ടുള്ളത്. വിപണിയിൽ അടക്കയ്ക്കു ലഭിക്കുന്ന മികച്ച വിലയാണ് കൃഷി വ്യാപകമായതിനു കാരണം. നെൽപ്പാടങ്ങളായിരുന്ന ഭൂമിയിൽ വളരുന്ന കവുങ്ങിന് രോഗബാധ കുറവാണെന്നതും ആളുകളെ കവുങ്ങ് കൃഷിയിലേക്ക് ആകർഷിക്കുന്നുണ്ട്.
കോങ്ങാട് രണ്ട് വില്ലേജിലാണ് ഇത്തരത്തിൽ കൃഷിഭൂമി വ്യാപകമായി തരം മാറ്റിയിട്ടുള്ളത്. ഭൂമി തരം മാറ്റുന്നത് സംബന്ധിച്ചു നിരവധി പരാതികളാണ് കൃഷി ഭവനിലും പഞ്ചായത്തിലും ലഭിക്കുന്നത്. പരാതിയിൽ ബന്ധപ്പെട്ട അധികൃതർ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് കൈമാറുമെങ്കിലും തുടർ നടപടികൾ വൈകുന്നുവെന്നാണ് ആക്ഷേപം. അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് ആദ്യം വില്ലേജ് ഓഫീസർക്ക് കൈമാറും ശേഷം തുടർനടപടിക്കായി ആർ.ഡി.ഒക്ക് സമർപ്പിക്കും. പിന്നീട് നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് വ്യാപക പരാതി. ഭൂമി തരം മാറ്റുന്നവർ അധികൃതരുടെ ഇടപെടൽ ഉണ്ടാകുമ്പോൾ താത്കാലികമായി നിറുത്തിവെക്കുമെങ്കിലും മാസങ്ങൾക്ക് ശേഷം വീണ്ടും ആരംഭിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പറയുന്നു.
ഭൂമി തരം മാറ്റിയ ഭൂവുടമകൾക്കെതിരെ നടപടി
കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഭൂമി തരം മാറ്റിയ ഭൂവുടമസ്ഥർക്കെതിരെ നടപടി എടുക്കാൻ കൃഷി, റവന്യൂ, പഞ്ചായത്ത് ഭരണസമിതികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഭൂമി തരം മാറ്റിയവരുടെ ലിസ്റ്റ് തയ്യാറാക്കി ആർ.ഡി.ഒക്ക് കൈമാറും. നെൽകൃഷിക്ക് പകരം മറ്റുവിളകൾ ചെയ്യുന്നവർക്ക് തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം അനുവദിക്കേണ്ടന്നും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്, വൈസ് പ്രസിഡന്റ് എം.പി.ബിന്ദു, വില്ലേജ് ഓഫീസർമാരായ കെ.എം.മിനി, എസ്.ഷീജ, കൃഷി ഓഫീസർ ഇ.കെ.ഇസ്രത്ത്, വിവിധ പാടശേഖര സമിതി കൺവീനർമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |